എഡിറ്റോറിയല്‍

പരിശുദ്ധ പിതാക്കന്മാരേ കേരളത്തെ വിരട്ടരുത്‌
 

 



ഈ വര്‍ഷത്തെ പകുതി സീറ്റുകളിലേക്ക്‌ അഡ്മിഷന്‍ നടത്തിക്കഴിഞ്ഞുവെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച സ്വാശ്രയ മാനേജ്‌ മെന്റുകള്‍ ഈ സീറ്റുകളിലേക്ക്‌ രഹസ്യമായി പ്രവേശനം തുടങ്ങിയത്‌ വിദ്യാര്‍ഥികള്‍ തടഞ്ഞു. എം.ഇ.എസ്‌.മെഡിക്കല്‍ കോളേജിലെ കോഴ സീറ്റുകളിലെ പ്രവേശനം നടക്കാതെ പോയതിനെ തുടര്‍ന്ന് എം.ഇ.എസ്‌ സംസ്ഥാന സെക്രട്ടറി രോഷം കൊണ്ടു.ഭീഷണി മുഴക്കി. ഞങ്ങളും ക്രിസ്തീയ പുരോഹിതര്‍ക്കൊപ്പം സമരത്തില്‍ ചേരും. ഇപ്പോല്‍ ഒരു വിമോചന സമരത്തിന്‌ പ്രസക്തിയില്ലെന്നു ബിഷപ്പുമാര്‍ പറഞ്ഞത്‌ വലിയ ആശ്വാസം തന്നെ!

തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ അറിയപ്പെടുന്ന യുവ എഴുത്തുകാരനും റാങ്ക്‌ ജേതാവും മുസ്ലിം നാമധാരിയുമായ ഒരാള്‍ എം.ഇ.എസ്‌ കോളേജിലെ വാദ്ധ്യാരു പണിക്കുള്ള അഭിമുഖത്തിനു ചെന്നു.
കാര്യങ്ങളൊക്കെ കൊള്ളാം.എന്തു തരുമെന്ന് എം.ഇ.എസ്‌. ഒന്നും തരില്ലെന്ന് എഴുത്തുകാരന്‍. കോഴ തരാത്ത ഒരാളെ നിയമിക്കാനാവില്ലെന്ന് എം.ഇ.എസ്‌. ..

തെക്കന്‍ കേരളത്തിലെ ഉന്നത ലീഗ്‌ നേതാവും കശുവണ്ടി മുതലാളിയുമായ ഒരാള്‍ പൂട്ടിക്കിടന്ന ഒരണ്ടിയാപ്പീസ്‌ എഞ്ചിനീയറിംഗ്‌ കോളേജാക്കി. പരിശോധനയ്ക്ക്‌ ദില്ലിയില്‍ നിന്നു വന്ന ഉദ്യോഗസ്ഥ സംഘം അനുമതി കൊടുക്കാതെ മടങ്ങി. നേതാവു പിന്നാലെ ദില്ലിയിലെത്തി. കാണേണ്ടവരെ കണ്ടു. അനുമതി പത്രവുമായി തിരികെ വന്നു. അങ്ങനെ ആ മഹാന്റെ സ്വന്തം പെരിലുള്ള എഞ്ചിനീയറിംഗ്‌ കോളേജ്‌ പ്രവര്‍ത്തനം തുടങ്ങി. ...

മാനദണ്ഡങ്ങള്‍ പാലിക്കാത്ത, നിലവാരമില്ലാത്ത, ഭൗതിക സൗകര്യങ്ങളില്ലാത്ത സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നു പൊങ്ങിയത്‌ വളരെ പെട്ടെന്നായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതൊരു വമ്പന്‍ വ്യവസായമായി. റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരം പോലെ ആളുകള്‍ മെഡിക്കല്‍ സീറ്റു വാങ്ങി മറിച്ചു വില്‍ക്കുന്ന സാഹചര്യം കേരളത്തിലുണ്ടായി. ഈ അവസ്ഥക്കെതിരായ പൊതുജനാഭിപ്രായമാണ്‌ ഒരു നിയമനിര്‍മ്മാണം നടത്താന്‍ പുതിയ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. എന്നാല്‍ വിദ്യാഭ്യാസക്കച്ചവട ലോബി പൊതുജന താല്‍പര്യത്തെ വെല്ലുവിളിക്കുന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ജനകീയ അടിത്തറയില്ലാത്ത രാഷ്ട്രീയ ദല്ലാളന്മാരുടെ ആശീര്‍വാദത്തോടെ പ്രധാനമന്ത്രിയെക്കണ്ട്‌ പരാതികൊടുത്താല്‍, ഇടയലേഖനമെഴുതിയാല്‍, കൂട്ടപ്രാര്‍ത്ഥന നടത്തിയാല്‍,മുന്തിയ ഫീസുള്ള വക്കീലന്മാരെ വരുത്തി വാദിച്ചാല്‍ എല്ലാം തങ്ങളുടെ വഴിക്കാകും എന്നു ധരിക്കുന്നത്‌ സ്ഥലകാലബോധമില്ലാത്തതുകൊണ്ടാണ്‌. പശു ചത്ത്‌ മോരിലെ പുളിയും പോയി എന്നിട്ടും വിമോചനസമരം എന്നൊക്കെ പറയാന്‍ നാവു വളയുന്നതാണ്‌ അത്ഭുതം.

മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ ഭരണപരമായ പാളിച്ചയില്‍ നിന്നാണ്‌ ഇന്നത്തെ പ്രശ്നങ്ങള്‍ അധികവും. ഒരു തെറ്റു തിരുത്താന്‍ നാം വേണ്ടതിലേറെ സമയമെടുക്കുന്നു. സഹകരണ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ തന്നെ വമ്പന്‍ കോഴ വാങ്ങിക്കൊണ്ട്‌ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പി.എസ്‌.സി. ചെയര്‍മാന്‍ പറഞ്ഞതുപോലെ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന മുഴുവന്‍ എയ്ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അദ്ധ്യാപക നിയമനം പി.എസ്‌.സി.ക്കു വിട്ടുകൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തണം. ഇത്തരം നടപടികളില്‍ക്കൂടി മാത്രമേ ഒരു പുരോഗമനസര്‍ക്കാര്‍ എന്ന വിശേഷണത്തിനെങ്കിലും ഇടതുഭരണത്തിന്‌ അര്‍ഹത ലഭിക്കൂ. എന്നാല്‍ അത്‌ പിന്തിരിയുന്ന വഴികളിലേക്ക്‌ നോക്കുന്നു എന്നതാണ്‌ ഖേദകരമായ യാഥാര്‍ത്ഥ്യം.
തങ്ങന്മാര്‍ കേരള രാഷ്ട്രീയത്തിലേക്ക്‌ മന്ത്രിച്ചൂതുന്ന കാലം കഴിഞ്ഞു. we are businessmen not Bishops എന്ന് കച്ചവടക്കാര്‍ പച്ചയ്ക്ക്‌ പറയുന്നത്‌ ഏറ്റുപറയുന്ന ബിഷപ്പുമാരുടെ കാലവും.