അലിയ മംദൂഹ്‌ - മോന ഷാലറ്റ്‌

ബാഗ്‌ദാദ്‌ മുതല്‍ പാരീസ്‌ വരെ

ആര്‍.പി.ശിവകുമാര്‍
 

 


 

? ഈ അന്യദേശവാസം എഴുത്തിന്റെ വഴികളെ പരിഷ്‌കരിക്കുകയോ സ്വന്തം കൃതികളെക്കുറിച്ച്‌ ചിന്തിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?

= മനുഷ്യന്‍ ജനിക്കുന്നതു തന്നെ പ്രവാസികളായിട്ടാണ്‌.എഴുത്തുകാര്‍ പ്രത്യേകിച്ചും ഏകാകികളാണ്‌. മറ്റുള്ളവര്‍ക്കൊന്നും ബാക്കിവയ്ക്കാതെ ഏല്ലാ ശ്രദ്ധയും തന്റെ കുത്തകയാക്കിയ ചില എഴുത്തുകാരുണ്ട്‌. ചില ആളുകള്‍ ഇതിനെ അഹങ്കാരം എന്നാണ്‌ വിളിക്കാറ്‌. പക്ഷെ ഒതുങ്ങിയ അധികം സംസാരിക്കാത്ത പ്രകൃതമാണ്‌ എന്റേത്‌. അതിനാണ്‌ സര്‍ഗശേഷിയുടെ വിത്തുകള്‍ക്ക്‌ സൂര്യവെളിച്ചം നല്‍കാനാവുക. എഴുത്തുകാരി അകന്ന് മാറിനില്‍ക്കുമ്പോഴും എഴുത്തു നിങ്ങളെ മറ്റുള്ളവരുടെ അടുത്തേക്ക്‌ കൊണ്ടു പോകും. ബെയ്‌റൂട്ടില്‍ നിന്ന് ഞാന്‍ പാരീസിലേക്ക്‌ പോന്നു. നിരവധി പ്രാവശ്യം ഖത്തറില്‍ നിന്നുള്ള അല്‍ ജസീറ ടെലിവിഷനിലെ ഇന്റര്‍വ്യൂകളില്‍ ഞാന്‍ പാരീസിനെക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്‌.

പാരീസ്‌ എന്റെ ഭാഷയെ, കഥകളെ, കഥാപാത്രങ്ങളെ, വിശകലന രീതിയെ എല്ലാം സമ്പന്നമാക്കി. എന്നെക്കുറിച്ചുതന്നെ ധാരാളം കാര്യങ്ങള്‍ ഞാന്‍ ഇവിടെ പഠിച്ചു. പരിഹാസം, കാരുണ്യം, തമാശ, ചിരി, ധൈര്യം നിലനില്‍പിന്‌ വേണ്ടിയുള്ള ത്വര, ഈ ബോധങ്ങളിലൊക്കെ വികാസം പ്രാപിക്കുന്ന ഒരു വ്യക്തിത്വമായി ഞാന്‍ എന്നെ കണ്ടെത്തി. എന്റെ രീതികള്‍ കൂടുതല്‍ മിനുസ്സമുള്ളതും ഊഷ്‌മളയുള്ളതും മിതവുമായി തീര്‍ന്നു. ഫ്രഞ്ചില്‍ ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടായിട്ടുകൂടി ഞാനിവിടെ ഒറ്റയ്ക്ക്‌, എന്നാല്‍ പുതുരീതിയില്‍ ലോകത്തെ അഭിമുഖീകരിച്ചു.

ഭാഷ പദക്രമങ്ങളിലോ നേരിട്ടുള്ള കൈമാറ്റങ്ങളിലോ മാത്രം ഒതുങ്ങിക്കിടക്കുന്നില്ല എന്നാണ്‌ അതിന്റെ അര്‍ത്ഥം. എന്റെ പ്രത്യേക പരിതസ്ഥിതിയില്‍ ഭാഷ ജീവിതത്തിന്റെയും ലോകത്തിന്റെയും വാതിലാണ്‌. വൃത്തികേടുകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണ്‌, കൂടുതല്‍ അന്വേഷണബുദ്ധിയോടെ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള പരിശ്രമമാണ്‌. സാങ്കല്‍പിക കഥാപാത്രങ്ങള്‍ക്കായ്‌(സ്വതന്ത്രമായ, ആരോഗ്യകരമയ ഫ്രഞ്ച്‌ വായുവാണ്‌ ശ്വസിക്കുന്നത്‌ എന്നറിഞ്ഞുകൊണ്ടാണ്‌ എന്റെ കൈകളിലൂടെ അവര്‍ പ്രത്യക്ഷപ്പെടുക)പുതിയ മാതൃകകളെ കാത്ത്‌ ഇവിടെയിരിക്കുന്ന ഞാന്‍, ഒരു സംശയവുമില്ല, ഭാഗ്യവതിയാണ്‌, വളരെ സന്തുഷ്‌ടയാണ്‌.

 

? പാശ്ചാത്യ നാടുകളില്‍ അറബ്‌ ലോകത്തെ പരിഗണിക്കുന്ന രീതിയെക്കുറിച്ചെന്താണ്‌ ചിന്തിക്കുന്നത്‌? പാശ്ചാത്യസംസ്‌കാരത്തിന്റെ ചില ഘടകങ്ങള്‍ പ്രയോജനകരമാണെന്ന് തോന്നിയിട്ടുണ്ടോ?ഉദാഹരണത്തിന്‌ സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള താങ്കളുടെ പ്രവര്‍ത്തനങ്ങളില്‍?

= ഈ ചോദ്യത്തിന്‌ ഭാഗികമായി ഞാന്‍ ഉത്തരം നല്‍കിയിട്ടുണ്ടായിരുന്നു. എന്റെ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോരാട്ടമേഖലയിലല്ല എന്റെ പ്രവര്‍ത്തനം. അങ്ങനെയുള്ള ഒരു സംഘടനയിലും ഞാന്‍ അംഗമായിട്ടില്ല. എന്റെ പോരാട്ടം(ഞാന്‍ ഒരിക്കലും ഇഷ്‌ടപ്പെടാത്ത ഒരു വാക്കാണത്‌) എല്ലാ വര്‍ഗത്തിലും, വംശത്തിലും, നിറത്തിലും, പെടുന്ന മനുഷ്യരാശിയുടെ മുഴുവന്‍ പൊതുസ്വത്താക്കി ഈ ലോകത്തെ മാറ്റാന്‍ വേണ്ടിയുള്ളതാണ്‌. അതിനു വേണ്ടി നടത്തുന്ന അപേക്ഷയാണ്‌ എനിക്ക്‌ എഴുത്ത്‌.

എന്റെ രാജ്യത്ത്‌ സര്‍വ്വനാശവും കൂട്ടക്കൊലകളും നടത്തിയിരുന്ന പാശ്ചാത്യരെ, അമേരിക്കക്കാരെ വിശ്വസിക്കും എന്നും ഈ ഭൂമിയിലും പ്രപഞ്ചത്തിലും അവര്‍ ഒരുത്തര്‍ മാത്രമാണ്‌ സത്യത്തെ കൈവശം വച്ചവര്‍ എന്ന് അംഗീകരിക്കുമെന്നും ഇറാഖിയായ എന്നില്‍ നിന്നും ഏതു നിലക്കാണ്‌ പ്രതീക്ഷീക്കുന്നത്‌? എന്റെ സംസ്‌കാരത്തെയോ എന്റെ നിലനില്‍പിനെയോ എന്റെ ഭാഷയെയോ മനസ്സിലാക്കാന്‍ ഒരു ചുവടു പോലും അവര്‍ മുന്നോട്ട്‌ വെക്കാത്തതെന്ത്‌? നമ്മളെല്ലാം ഒരേ ഗോളത്തില്‍ ഒരേ വിധി പങ്കു വച്ച്‌ ജീവിക്കുന്നവരാണ്‌. നമ്മള്‍ മനുഷ്യരെ പീഡിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും അവരോടുള്ള അവജ്ഞയും പുച്ഛവും കാണിക്കാന്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടുള്ള വിശദീകരണക്കുറിപ്പുകള്‍ ഉപയോഗിക്കുകയും ചെയ്യുകയല്ല വേണ്ടത്‌.

മറ്റ്‌ മനുഷ്യരെ മനസ്സിലാക്കാനുള്ള വഴികളിലൊന്ന് സര്‍ഗ്ഗശക്തിയാണ്‌. ഇതു പോലുള്ള കൂടിക്കാഴ്‌ചയിലും റിവ്യൂകളിലുംകൂടി എനിക്ക്‌ തീര്‍ച്ചയുണ്ട്‌ എഴുത്തുകാര്‍ക്ക്‌ അടിച്ചമര്‍ത്തലിനെയും നീതികേടുകളെയും അപലപിക്കാനും ചെറുത്തുനില്‍ക്കാനും പറ്റും. ലോകത്തിന്റെ അനാസ്ഥയും താല്‍പര്യക്കുറവും കൊണ്ട്‌ നഗരങ്ങള്‍ മരിക്കുകയാണ്‌. പക്ഷേ മരണവും നീതികേടും പെയ്യുന്ന പുരാതനനഗരങ്ങളെ സംരക്ഷിക്കാനുള്ളവഴി നമ്മളൊന്നിച്ച്‌ നിന്നാല്‍ കണ്ടെത്താനാവുമെന്ന് എനിക്ക്‌ പ്രതീക്ഷയുണ്ട്‌.



? സ്ത്രീകള്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പുരുഷന്മാരെപ്പോലെ ശോഭിക്കാന്‍ കഴിയില്ലെന്ന്, അവരെ താഴെക്കിടയില്‍ നിര്‍ത്തുന്നതിന്‌ സ്വയം വഴങ്ങിക്കൊടുക്കുന്ന പ്രകൃതമാണുള്ളതെന്ന് താങ്കള്‍ പറയുമോ?

= ഞാന്‍ ഒരു സിദ്ധാന്ത വാദിയോ സാമൂഹിക ശാസ്ത്രജ്ഞയോ അല്ല. ഒരിക്കലും ഞാന്‍ ഫ്രാന്‍സിലെയോ അമേരിക്കയിലെയോ സംഘടനകള്‍ രൂപപ്പെടുത്തിയെടുത്ത സ്ത്രീപക്ഷവിമര്‍ശനങ്ങളിലും ആശയങ്ങളിലും തീര്‍ച്ചയായും ആകൃഷ്‌ടയുമല്ല. റാഡിക്കലിസത്തിന്‌ കീഴില്‍ ശരീരം(ശരീരം തീര്‍ച്ചയായും പ്രധാനവും ആവശ്യവുമാണെങ്കിലും)എന്ന മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ലഘൂകരിക്കപ്പെട്ടതും മറ്റൊരു രീതിയിലുള്ളതുമായ തീവ്രവാദമാണ്‌ പലപ്പോഴുമത്‌. ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച അവസാനിച്ചിട്ടില്ല, സമീപഭാവിയിലെങ്ങും അവസാനിക്കാനൊന്നും പോകുന്നില്ല. സ്ത്രീകളെ വളരെയെളുപ്പം തീവ്രവാദികളായി പരിണമിപ്പിക്കാമോ ഇല്ലയോ അല്ലെങ്കില്‍ ഭാവിയില്‍ അവര്‍ അവരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതിനെതിരെ ഒരു പാര്‍ട്ടിലൈന്‍ സ്വീകരികുകയോ ഇല്ലയോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ അന്തിമമായ ഒരു തീര്‍പ്പ്‌ പുറപ്പെടുവിക്കാന്‍ കഴിയുന്ന ഒരാളൊന്നുമല്ല ഞാന്‍.

ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും സ്പെയിന്‍, പോര്‍ട്ടുഗല്‍,ഗ്രീസ്‌ തുടങ്ങിയ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ സ്ത്രീകള്‍ ദാരിദ്ര്യവും പീഡനവും അടിച്ചമര്‍ത്തലും കൊണ്ട്‌ കഷ്‌ടപ്പെടുകയാണെന്ന് എനിക്കറിയാം. എങ്കിലും സ്ത്രീകള്‍ പുരുഷന്മാരുമായുള്ള ബന്ധം ഉപേക്ഷിക്കില്ല. വിപ്ലവകരവും മനുഷ്യത്വപരവുമായ പോരാട്ടങ്ങള്‍ അവര്‍ തുടരാന്‍ ആഗ്രഹിക്കുന്നിടത്തോളം അവര്‍ അത്‌ ഉപേക്ഷിക്കില്ല. സോഷ്യലിസത്തിനും മാക്സിസത്തിനും ഇടതു വലതു പക്ഷങ്ങള്‍ക്കും അരാജകവാദത്തിനും തീവ്ര സ്ത്രീപക്ഷ സംഘടനകള്‍ക്കും പുരുഷകേന്ദ്രീകൃതാവസ്ഥയെ അനുകരിച്ചുകൊണ്ടുള്ള ചുവടുമാറ്റത്തിനൊന്നും അടുത്ത ഭാവിയില്‍ സ്ത്രീകളെ മുന്‍ നിരയിലേക്ക്‌ കൊണ്ടു വരുന്നതിനുള്ള ചാലകശക്‌തിയാകാന്‍ കഴിയില്ല. ഈ ശത്രുസംഹാരത്തിനുള്ള ആക്രോഷങ്ങള്‍, ആശയങ്ങള്‍, പ്രസ്ഥാനങ്ങള്‍ എല്ലാം ആവശ്യമുള്ളതും കേമവുമാണ്‌ ഒരു പ്രത്യേക വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ പക്ഷെ അവ തുടക്കം മാത്രമാണ്‌.

നമ്മള്‍ മനുഷ്യര്‍, ആണും പെണ്ണും അടുത്തറിയേണ്ട മറനീക്കിക്കാണേണ്ട അനേകം പുതിയ വെല്ലുവിളികള്‍ ഗവേഷണങ്ങളും ഗൗരവമായ ചര്‍ച്ചകളും കാത്ത്‌ ഇന്ന് നിലനില്‍ക്കുന്നുണ്ട്‌. വിപ്ലവത്തിന്റെ അര്‍ത്ഥങ്ങള്‍ പഠിക്കാനും സ്ത്രീകളുടെയും ഒപ്പം പുരുഷന്മാരുടെയും അടിച്ചമര്‍ത്തലിന്റെ ചരിത്രം വായിക്കാനുമുള്ള കഠിനമായ നീണ്ടയൊരു അന്വേഷണത്തിനാണ്‌ നാം പുറപ്പെടേണ്ടത്‌. എല്ലാം പറഞ്ഞും ചെയ്തും കഴിയുമ്പോഴും സ്ത്രീകളുടെ അനുഭവം ജീവശാസ്ത്രപരമോ വംശപരമോ ആയ വിഭജനമല്ലന്നും കാണാം അവര്‍ ഏകാന്തതയിലല്ല ജീവിക്കുന്നത്‌. അവരുടെ ജീവിതത്തെ അവസാനം വിഷലിപ്‌തമാക്കുന്നതെന്താണോ അത്‌ തന്നെയാണ്‌ അവരുടെ സഹയാത്രികരായ ആണുങ്ങളുടെ ജീവിതത്തെയും, പ്രകൃതി, നിലനില്‍പ്പ്‌ തുടങ്ങി നമ്മോട്‌ അടുത്തിരിക്കുന്ന എല്ലാത്തിനെയും തുടര്‍ച്ചയായി വിഷമയമാക്കി തീര്‍ക്കുന്നത്‌.



? സമകലിക അറബ്‌ലോകം പ്രത്യേകിച്ച്‌ ഇറാഖ്‌, അതിനെ പടിപടിയായി ചൂഷണത്തിന്‌ വിധേയമാക്കിയ രാജ്യങ്ങളില്‍നിന്നു വന്ന കേവലസിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും വാരിവലിച്ചുവിഴുങ്ങിയ നിലയില്‍ കഷ്‌ടപ്പെടുന്നുവെന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്‌? ഉപരോധങ്ങള്‍ കൊണ്ട്‌ കഷ്‌ടപ്പെട്ട ഇറാഖിന്റെ ഇപ്പോഴത്തെ പരിതസ്ഥിതി പ്രത്യേകിച്ച്‌.എങ്ങനെ കാര്യങ്ങള്‍ മാറും എന്നാണ്‌ താങ്കള്‍ വിശ്വസിക്കുന്നത്‌? എഴുത്തുകാര്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ ?

= ആശയസംഹിതകളെല്ലാം ജീവനറ്റ്‌ കുഴിച്ചുമൂടിക്കഴിഞ്ഞ ഒരു കാലത്തേക്കിനിയും ഞങ്ങള്‍ പ്രവേശിച്ച്‌ കഴിഞ്ഞിട്ടില്ല. 1955ലെ കോണ്‍ഗ്രസ്സിലെ പ്രതിനിധികള്‍ അന്ന് അങ്ങനെ വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങള്‍ അത്തരമൊരു കാലഘട്ടത്തില്‍ പ്രവേശിച്ചു എന്നു കരുതിയതാണ്‌. പക്ഷെ പ്രത്യയശാസ്‌ത്രങ്ങളുടെ ശവങ്ങള്‍ ലോകമെമ്പാടും പരന്നു. കുറച്ചു ഭാഗം അറബ്‌ രാജ്യങ്ങളും സ്വീകരിച്ചു. അവരുടെ സംഘടനകളിലൂടെ, കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന അവരുടെ പാര്‍ട്ടികളിലൂടെ.

രാഷ്‌ട്രീയവും അല്ലാത്തതുമായ തത്വങ്ങള്‍, മാര്‍ക്സിസത്തെയും വസ്തുനിഷ്‌ഠവാദത്തെയും പ്രതിഭാസികവാദത്തെയും പോലെ സോഷ്യലിസം, മുതലളിത്തം,സ്വതന്ത്രതാവാദം, പുരോഗമനവാദം,ഫാസിസം, നാസിസം ഒന്നും ഞങ്ങള്‍ക്ക്‌ അന്യമായിരുന്നില്ല. എന്നു മാത്രമല്ല അവ രൂപപ്പെടുത്തിയ മാവോ, ഫ്രങ്കോ, ഗുവേര, സ്റ്റാലിന്‍, നാസര്‍, ട്രോട്‌സ്കി, ലെനിന്‍ തുടങ്ങിയ മൂല വ്യക്‌തിത്വങ്ങളും അവരുടെ സന്തതിപരമ്പരകളും വരെ പരിചിതമായിരുന്നു. പക്ഷെ കാലക്രമമനുസരിച്ച്‌ ഈ സിദ്ധാന്തങ്ങളെ പരിശോധിച്ചാല്‍ മൂന്നാം ലോകത്ത്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ പലകാലങ്ങളായി ഈ സിദ്ധാന്തങ്ങള്‍ വികസിച്ചുവന്നതനുസരിച്ച്‌ വ്യത്യസ്‌തങ്ങളായി മാറിയതായി കാണാം.

ഈ വിശകലനത്തെ കുറച്ചുകൂടി മുന്നോട്ട്‌ കൊണ്ടു പോയാല്‍ നിങ്ങള്‍ ഒരിടത്തും എത്തുകയില്ല. ഇവ എല്ലാം അവ്യക്തവും ദാരുണവുമാണ്‌. ഈ പ്രത്യയശാസ്‌ത്രങ്ങളുടെ നുകങ്ങള്‍ക്കു കീഴില്‍ മഹാപുരുഷന്മാര്‍ അവതരിച്ചു. ലക്ഷക്കണക്കിനു മനുഷ്യര്‍ കൊല്ലപ്പെട്ടു. ഫലമോ ഭയപ്പെടുത്തുന്ന സര്‍വ്വനാശവും. സോഷ്യലിസത്തിന്റെയും ദേശീയതയുടെയും മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ്‌ പട്ടാളസംഘങ്ങള്‍ അധികാരം പിടിച്ചെടുത്തതും വ്യക്തികളെ ഞെരിച്ചതും. പ്രതിപക്ഷങ്ങളോടുള്ള പ്രതികാരമനോരോഗം ആള്‍ക്കൂട്ടങ്ങളെപ്പോലും ഇല്ലാതാക്കി. ഇതാണ്‌ ബാത്‌ പാര്‍ട്ടിക്കും കമ്യൂണിസ്റ്റ്‌പാര്‍ട്ടിക്കുമിടയില്‍ എന്റെ രാജ്യത്ത്‌ സംഭവിച്ചത്‌.

പടിഞ്ഞാറിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം, തുടര്‍ച്ചയായ അറബ്‌- ഇസ്രായേല്‍ യുദ്ധങ്ങള്‍,ലബനണിലും പിന്നീട്‌ അള്‍ജീരിയയിലും ഉണ്ടായതു പോലുള്ള ആഭ്യന്തര കലാപങ്ങള്‍, ഇറാനിലെ ഇസ്ലാമിക വിപ്ലവവും ഇസ്ലാമിക യാഥാസ്ഥിതികത്വത്തിന്റെ ആവിര്‍ഭാവവും, ഇറാഖിന്റെ കുവൈറ്റ്‌ അധിനിവേശം... ഈ സംഭവങ്ങളിലെല്ലാം അനുബന്ധമായി ആതാത്‌ ഭരണവ്യക്തികളും. കേന്ദ്രീകൃതലോകത്തിന്റെ ഏറ്റവും വലിയ ശക്‌തിയായി അവരോധിച്ചുകൊണ്ട്‌ ഏകാധിപത്യത്തെ ഒട്ടും സഹിക്കാത്ത അമേരിക്കയുടെ ഇടപെടലും മനുഷ്യാവകാശത്തെ ഞെക്കിക്കൊല്ലുകയാണ്‌.

സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതിനാല്‍, ജയിലിലാവുന്നതിനാല്‍, സ്വന്തം തീരുമാനത്തെ പിന്‍പറ്റി ദേശം വിട്ടു പോകുന്നതിനാലൊക്കെ ഒറ്റപ്പെട്ട്‌ പോകുന്ന ഏകാകിയായ എഴുത്തുകാര്‍ക്ക്‌ എന്തു ചെയ്യാനാണ്‌ കഴിയുക?എല്ലാ ദിവസവും അമേരിക്കന്‍ ബ്രിട്ടീഷ്‌ വിമാനങ്ങള്‍ സ്വന്തം രാജ്യത്തെ ബോംബിട്ട്‌ നശിപ്പിക്കുന്നത്‌ ടി.വി.യില്‍ കാണുന്ന ഇറാഖിയായ എനിക്ക്‌ എങ്ങനെ കുറ്റപ്പെടുത്താതെയും ശപിക്കാതെയുമിരിക്കാന്‍ കഴിയും?എങ്ങനെ എഴുതാതെയും പ്രതിരോധിക്കാതെയും മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് ഈ ലോകത്തിന്റെ അതിപുരാതന നഗരങ്ങളിലൊന്നിനെ തകര്‍ക്കുന്നതും അവിടെ കൂട്ടക്കുരുതികള്‍ നടത്തുന്നതും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകൊണ്ട്‌ പ്രകടനങ്ങള്‍ നടത്താതെയുമിരിക്കാന്‍ കഴിയും? ഇറാഖിലെയും പലസ്തീനിലെയും ബോസ്‌നിയയിലെയും മനുഷ്യരുടെ ഞരക്കങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തു ഭാരമാണ്‌ ഭൂമിയിലെ മുഴുവന്‍ പുസ്‌തകങ്ങള്‍ക്കുമുള്ളത്‌?
 


 

comments