മറാഠി കവിത

പ്രയോജനം

അരുണ്‍ കാളെ

 




ഈ അടിമമരങ്ങള്‍
ആരാണു വളര്‍ത്തുന്നത്‌?
ആരാണ്‌ വാല്യങ്ങള്‍ നിറച്ചു നിറച്ച്‌
ആശയങ്ങള്‍ പരത്തിക്കൊണ്ടിരിക്കുന്നത്‌?
ബജറ്റിലൂടെ തെരുവുകളിലേക്കും......
നശിച്ച ചാളകളിലേക്കും.....

ഈ നിന്ദിതര്‍, പീഢിതര്‍,
ഈ പരസ്യങ്ങള്‍,
നാല്‍ക്കവലകളിലെ
തുണ്ടു തുരുത്തുകള്‍,
മാറ്റക്കച്ചവടമേളകള്‍,
കുലുക്കിയിളക്കി നടപ്പുകള്‍,
ഈ തൃഷ്ണകള്‍,
ഈ അലക്സാണ്ടര്‍, ഹിറ്റ്‌ലര്‍,ബുദ്ധന്‍-
തൃഷ്ണയറ്റാല്‍
എന്തു സംഭവിക്കും?
സ്വര്‍ണ്ണത്തിന്റെയും, കുടിവെള്ളത്തിന്റെയും
വിലയിടിയും.

ജീവിതമെന്താണ്‌?
ഒരു പഞ്ചാംഗം? കലണ്ടര്‍? തീയതി ?
അപ്പോള്‍?
മരണം പുറത്തേക്കുള്ള
കൊളാപ്സിബിള്‍ ഗേറ്റാണോ?
സുരക്ഷിതത്വം
പാന്‍ വാലയുടെ
* സൂഖാക്കാത്തും, സത്താരാ ഹരിപ്പത്തിയും,
അതിന്റെ പുറത്ത്‌ ഒരു വെടിയുണ്ടയുമാണോ?
ആത്യന്തികമായിട്ടുള്ളതെന്താണ്‌?
ആലോചിച്ചു നോക്കൂ
ഒരു ചിന്ത,
ഒരാദര്‍ശം,
ഉടുതുണി കണക്കെ,
സ്ഥാവരജംഗമങ്ങള്‍?

സന്ധ്യയാകുമ്പോള്‍
നമ്മുടെ കൈ
സ്വന്തം ബട്ടണിലെത്തുന്നു.
അങ്ങനോര്‍ത്താല്‍
കയ്യെഴുത്തു നന്നാവാനല്ലല്ലോ
ആരും കവിതയെഴുതുന്നത്‌!

മൊഴിമാറ്റം: പി. ഹരികുമാര്‍

(* മുറുക്കാനില്‍ ലഹരിക്കു ചേര്‍ക്കുന്ന വിഭവങ്ങള്‍ )
 

comments