കവിത

അബ്ദുല്‍ കരീം ഖാസിദ്‌ ( ഇറാഖ്‌ )
 

അല്‍ഭുത ലോകത്തില്‍
 

 




ല്‍ഭുതലോകത്തിലേക്കുള്ള
ആലീസിന്റെ വഴിയില്‍

വംശനാശം വന്ന ദിനോസര്‍
കണ്ണുകാണാത്ത കടവാവല്‍
പേടിച്ച മുയല്‍
ഇഴയുന്ന പുഴു
വയസ്സായ കഴുകന്‍
പതുങ്ങിക്കിടക്കുന്ന പാമ്പ്‌

'ഒരുപാട്‌ വൈകിപ്പോയി'
പേടിച്ചരണ്ട്‌ മുയല്‍ പറയുന്നു
കീഴ്‌മേല്‍ മറിഞ്ഞ ക്ലോക്ക്‌
തുരങ്കത്തിലൂടെയുള്ള ഓട്ടത്തില്‍
മുറുകെപ്പിടിച്ചുകൊണ്ട്‌

മീന്‍കാരന്‍
തവളപിടുത്തക്കാരന്‍
നിഴലിനോടൊപ്പം
എത്തിച്ചേരുന്ന മനുഷ്യന്‍
സൂര്യനോടൊപ്പം
പിരിഞ്ഞുപോകുന്നയാള്‍
ഇരട്ടക്കൊമ്പുമായ്‌ പോകുന്നയാള്‍
ഒറ്റക്കൊമ്പുമായ്‌ വരുന്നയാള്‍
എല്ലാം ഒരേ മേശയില്‍

ജാലവിദ്യയുടെ
ഉരുപ്പടികള്‍ ഒന്നുമില്ല
പങ്ക ഇല്ല
കയ്യുറകള്‍ ഇല്ല
ചൂലില്ല വടിയില്ല
നമ്മള്‍ വലുതാക്കുകയോ
ചെറുതാക്കുകയോ
ചെറുതാക്കുകയോ
വലുതാക്കുകയോ ചെയ്യുന്നു
മാന്ത്രിക ലായനികള്‍ ഒന്നുമില്ല

വെളുത്ത പനിനീര്‍പ്പൂവിനെ
ചുവപ്പിക്കുന്നു
ചുവന്ന പനിനീര്‍പ്പൂവിനെ
വെള്ളയാക്കുന്നു
മുറിച്ചെടുത്ത ശിരസുപോലെ
പനിനീര്‍പ്പൂക്കള്‍

ഞാനെത്ര ഭ്രാന്തനാണെന്ന്
നിങ്ങളോട്‌ പറയാം
ടോം എന്ന പൂച്ച
ഇതു പറഞ്ഞ്‌ അപ്രത്യക്ഷനാകുന്നു
അവന്റെ ചിരി
അന്തരീക്ഷത്തില്‍ തുടരുന്നു

ഞാനെത്ര ദു:ഖിതനാണെന്ന്
നിങ്ങളോട്‌ പറയാം
സന്തോഷത്തോടെ
വാലാട്ടിക്കൊണ്ട്‌ നായ പറയുന്നു
ഞാനെത്ര ക്ഷീണിതനാണെന്ന്
പറയാം
ഇത്‌ പറഞ്ഞിട്ട്‌ ഒച്ച്‌
ഉറക്കത്തിലേക്ക്‌ പോയി

ഞങ്ങള്‍ പറയാം
ഞങ്ങള്‍ പറയാം
എല്ലാവരും ഒച്ചയെടുത്തു

നിശബ്ദത... നിശബ്ദത
പക്ഷികള്‍ പറഞ്ഞു
നിശബ്ദത... നിശബ്ദത
ഉരഗങ്ങള്‍ പറഞ്ഞു
ആദ്യമായ്‌
ആദ്യമായവിടെ
നിശബ്ദത വന്നു

ഒളിക്കും മുമ്പ്‌
എലികള്‍ അടക്കം പറഞ്ഞു
പുനര്‍ നിര്‍മ്മിക്കാനുള്ള വീട്‌
എവിടെയണ്‌?

അത്യാഹ്ലാദത്തിന്റെ വാക്കുകള്‍
എപ്പോഴും ദൗര്‍ബ്ബല്യങ്ങള്‍
ഒളിച്ചുവയ്ക്കുന്നു
ഞാനത്‌ കാണുന്നില്ല
ബുദ്ധിമാനായ കുറുക്കന്‍
പ്രബോധനം ചെയ്തു.

അല്‍ഭുതലോകമെന്നത്‌
മുഴുവന്‍ കടലാസാണ്‌
കടലാസ്‌ നക്ഷത്രങ്ങള്‍
കടലാസിന്റെ ആകാശം
കടലാസിന്റെ പൂന്തോട്ടം
കടലാസ്‌ പക്ഷികള്‍
പടയാളികള്‍, രാജ്ഞി
കടലാസ്‌ കാവ്യം
കടലാസ്‌ കവി
എല്ലാം.
 

comments