സംഭാഷണം

ഞാനൊരു വായനക്കാരനാണ്
പിന്നെ എഴുത്തുകാരനും

ബോര്‍ഹെസ്‌
ഡാനിയല്‍ ബോണ്‍,സ്റ്റീഫന്‍ കെയ്പ്‌

വിവര്‍ത്തനം: ഡോ.കെ.എം.അബ്ദുല്‍ ഖാദര്‍

 

 

 


ബോര്‍ഹെസുമായി സംസാരിക്കുന്നത്‌ അദ്ദേഹത്തിന്റെ ഭൂതകാല അനുഭവങ്ങളുടെയും സമീപനങ്ങളുടെയും സങ്കീര്‍ണ്ണതന്തുക്കളിലൂടെയുള്ള സഞ്ചാരമാണ്‌. അതാകട്ടെ അപ്രതീക്ഷിതമായ വഴിത്തിരിവുകളുടെ ചിത്രമാണ്‌ നമ്മുടെ മനസ്സില്‍ സൃഷ്ടിക്കുക. നാം ഒരേ ബോര്‍ഹെസിനെ എപ്പോഴും പ്രതീക്ഷിക്കരുത്‌.

ബോര്‍ഹെസ്‌: ഒന്നാമതായി, നേരിട്ടുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുക. ഉദാഹരണത്തിന്‌ 'ഭാവിയെക്കുറിച്ച്‌ താങ്കള്‍ എങ്ങനെ ചിന്തിക്കുന്നു?'എന്നിങ്ങനെ. ഭാവി അസംഖ്യം സംഭവ്യതകളുടെ ആകെത്തുകയാണെന്നിരിക്കെ.

ഡാനിയല്‍ ബോണ്‍: എങ്കില്‍പ്പിന്നെ താങ്കളുടെ ഭൂതകാലത്തെക്കുറിച്ചാകാം. താങ്കളെ സ്വാധീനിച്ച കാര്യങ്ങള്‍ തുടങ്ങിയവ...

ബോര്‍ഹെസ്‌: എന്നെ സ്വാധീനിച്ച കാര്യങ്ങള്‍ പറയാം. പക്ഷെ ഞാന്‍ മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചു എന്നത്‌ പറയാനാവില്ല. അത്‌ എനിക്കറിയില്ല. അതില്‍ തല്‍പരനുമല്ല. ഞാന്‍ ഒരു വായനക്കാരനാണ്‌.പിന്നെ ഒരു എഴുത്തുകാരനും. എഴുത്ത്‌ അത്ര പ്രധാനമായ ഒരു കാര്യമല്ല്ല. കവിതകള്‍ എനില്‍ കുടിയേറിയത്‌ ഇംഗ്ലീഷ്‌ ഭാഷയിലൂടെയാണ്‌. എന്റെ അച്ഛന്‍ സ്പിള്‍ബേണ്‍,ടെന്നിസണ്‍, കീറ്റ്‌സ്‌,ഷെല്ലി തുടങ്ങിയവരെ വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അത്‌ മാതൃഭാഷയായ സ്പാനിഷിലായിരുന്നില്ല. അച്ഛനെനിക്ക്‌ അദ്ദേഹത്തിന്റെ വായനമുറിയില്‍ സ്വതന്ത്രവിഹാരം അനുവദിച്ചിരുന്നു. കുട്ടിക്കാലമെനിക്ക്ഞ്ഞാന്‍ വായിച്ച പുസ്തകങ്ങളായിരുന്നു.

ഡാനിയല്‍: തങ്കള്‍ പൂര്‍ണ്ണമായും ഒരു പുസ്തകക്കാരനാണ്‌. എങ്ങനെയണ്‌ താങ്കളുടെ വായനയും പൗരണികാഭിരുചിയും എഴുത്തിലെ പുതുമയെ സഹായിക്കുന്നത്‌?

ബോര്‍ഹെസ്‌: എന്റെ എഴുത്തിനെന്തെങ്കിലും പുതുമയുണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല. ഞാന്‍ സത്താപരമായി ഒരു പത്തൊമ്പതാം നൂറ്റാണ്ടുകാരനാണ്‌. 1899ലാണ്‌ ഞാന്‍ ജനിച്ചത്‌. എന്റെ വായന- പുതുനിരക്കാരെ വായിക്കുന്നുണ്ടെങ്കിലും - ഡിക്കെന്‍സ്‌, ബൈബിള്‍, മാര്‍ക്‌ ട്വൈന്‍ എന്നിങ്ങനെ ആയിരുന്നു. തീര്‍ച്ചയായും ഞാന്‍ ഭൂതകാലത്തില്‍ തല്‍പരനാണ്‌. അതിന്റെ പ്രധാനകാരണം നമുക്ക്‌ ഭൂതകാലത്തെ മാറ്റാന്‍ കഴിയുമെന്നതാണ്‌. വര്‍ത്തമാനകാലത്തെ നിങ്ങക്ക്‌ മാറ്റാന്‍ കഴിയില്ല. പക്ഷെ ഭൂതകാലം ലളിതമായി പറഞ്ഞാല്‍ ഓര്‍മ്മകളും സ്വപ്നങ്ങളുമാണ്‌. എന്റെ ഭൂതകാലം പലപ്പോഴും തുടര്‍ച്ചയായി മാറിയതായിട്ടാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. ഇത്‌ എനിക്ക്‌ മനസ്സിലാക്കിത്തന്നത്‌ ഞാന്‍ വായിച്ചിട്ടുള്ള ഭാഷയുടെയും പാരമ്പര്യത്തിന്റെയും ഭാഗമായിത്തീര്‍ന്ന മഹാന്മാരായ എഴുത്തുകാരാണ്‌.


സ്റ്റീഫന്‍ കെയ്പ്‌: താങ്കളുടെ കവിതകളിലേക്ക്‌ തിരിഞ്ഞാല്‍...

ബോര്‍ഹെസ്‌: എന്റെ സുഹൃത്തുക്കള്‍ എന്നെ ഒരു നുഴഞ്ഞുകയറ്റക്കാരന്‍ എന്നു വിശേഷിപ്പിക്കാറുണ്ട്‌. ഞാന്‍ കവിതയെഴുതുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഗദ്യമാണ്‌ നല്ലതെന്ന് ചിലര്‍ പറയും. മറ്റുചിലര്‍ പറയും കവിതയാണ്‌ നല്ലതെന്ന്. അതുകൊണ്ട്‌ ഞാന്‍ അശയക്കുഴപ്പത്തിലാണ്‌.


സ്റ്റീഫന്‍: ഗാരിസ്റ്റൈഡറെന്ന കവി തന്റെ കാവ്യ സിദ്ധാന്തത്തെ 'റിപ്‌റാപ്‌' എന്ന കവിതയില്‍ അവതരിപ്പിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക്‌ താങ്കളുടേതുമായി സാമ്യമുണ്ട്‌. ഞാന്‍ അതിലെ കുറച്ചു ഭാഗങ്ങള്‍ ചൊല്ലാം.

ബോര്‍ഹെസ്‌: എന്തിനാണ്‌ കുറച്ചാക്കുന്നത്‌. വലിയൊരു ഭാഗം തന്നെയാകും നല്ലത്‌. ഈ പ്രഭാതം ആസ്വദിക്കുകയുമാവാം.

(സ്റ്റീഫന്‍ 'റിപ്‌റാപ്‌' ചൊല്ലുന്നു.)

സ്റ്റീഫന്‍: "റിപ്‌റാപ്‌' എന്നാല്‍ വഴുക്കുന്ന പ്രതലത്തില്‍ കുതിരകളെ കയറ്റാനുള്ള ശിലാപാതയുണ്ടാക്കുക എന്നാണര്‍ത്ഥം. പരസ്പരം ബന്ധിക്കപ്പെട്ട ഇടപ്പാതകള്‍.

ബോര്‍ഹെസ്‌: തീര്‍ച്ചയായും വൈവിധ്യമാര്‍ന്ന രൂപകങ്ങള്‍ നിറഞ്ഞ ഒരു എഴുത്താണത്‌. പക്ഷെ ഞാന്‍ അങ്ങനെയല്ല. ലളിതമായിട്ടാണ്‌ എഴുതുന്നത്‌. അയാള്‍ക്ക്‌ ഇംഗ്ലീഷുകൊണ്ട്‌ കളിക്കാനാവും. എനിക്കതിന്‌ കഴിയില്ല.

സ്റ്റീഫന്‍: സ്‌നൈഡര്‍ വാക്കുകള്‍ കൊണ്ടുള്ള പരസ്പര ബന്ധിതമായ ഉള്‍പ്പാതകളുടെ നിര്‍മ്മാണത്തോട്‌ താരതമ്യം ചെയ്യുന്നതായി തോന്നുന്നു. കവിതയുടെ ഘടനയില്‍ ഈ ഒരു സമീപനത്തോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ? അതോ ഇത്‌ ഒരു രീതി മാത്രമാണോ?

ബോര്‍ഹെസ്‌: എനിക്കു തോന്നുന്നത്‌ കിപ്‌ളിംഗ്‌ പറയുന്നതുപോലെ 'ആദിവാസി തൊള്ളായിരത്തി അറുപതു രീതികളില്‍ വഴിയുണ്ടാക്കുന്നു'. അതില്‍ ഓരോന്നും ഓരോ രീതിയില്‍ ശരിയുമാണ്‌. പക്ഷെ എന്റെ രീതി മറ്റൊന്നാണ്‌. ഞാന്‍ ഓരോ തരം ബന്ധങ്ങളാണ്‌ ആവിഷ്‌കരിക്കുന്നത്‌.എനിക്ക്‌ ഒരു ആശയം കിട്ടുന്നു.കഥയോകവിതയോ ആയി മാറാവുന്ന ഒന്ന്. തുടക്കവും ലക്ഷ്യവുമേ വ്യക്തമാവുന്നുള്ളു.പിന്നെ അതിനിടയില്‍ നടക്കുന്നത്‌ ഞാന്‍ കണ്ടെത്തണം എന്റെ കഴിവിന്റെ പരമാവധി. പക്ഷെ സാധാരണ എനിക്കത്തരം പ്രചോതനമുണ്ടായാല്‍ ഞാനതിനെ ചെറുത്തു തോല്‍പിക്കാന്‍ ശ്രമിക്കും. തടയാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം എഴുതുന്നു. ഒരിക്കലും വിഷയങ്ങള്‍ക്കുവേണ്ടി പരതുന്നില്ല. അവ ഒരു കൂട്ടിലേക്കെന്നപോലെ എന്നിലേക്കു വരുന്നു.ഒരു പക്ഷെ ഉണരാന്‍ ശ്രമിക്കുമ്പോള്‍ അല്ലെങ്കില്‍ ഉണരുമ്പോള്‍. ഇത്‌ ബ്യൂണസ്‌ അയെര്‍സിലെ തെരുവില്‍ വെച്ചോ അല്ലെങ്കില്‍ മ റ്റെയെവിടെയെങ്കിലും വെച്ചോ ഏതു സമയത്തുമാവാം. ഉദാഹരണത്തിന്‌ ഒരാഴ്ച്ച്‌ മുമ്പ്‌ ഞാന്‍ ഒരു സ്വപ്നം കണ്ടു. ഒരു പേടി സ്വപ്നം. ചിലപ്പോള്‍ അതില്‍ കഥയുണ്ടാകാം അല്ലെങ്കില്‍ ഉണ്ടാകാതിരിക്കാം. ഞാന്‍ അത്‌ കണ്ടെത്തണം. കണ്ടെത്തിക്കഴിഞ്ഞാല്‍ അഞ്ചോ ആറോ മാസം കൊണ്ട്‌ എഴുതിപ്പൂര്‍ത്തിയാക്കുന്നു. ഈ കാലമത്രയും ഞാന്‍ അതില്‍ അടക്കിയിരിക്കുന്നു. അതാണ്‌ പറഞ്ഞത്‌ എന്റെ രീതി വ്യത്യസ്തമാണെന്ന്. ഓരോ കലാകാരനും സ്വന്തം വഴിയുണ്ട്‌. ഞാനതിനെ ബഹുമാനിക്കുന്നു.

സ്റ്റീഫന്‍: സ്നൈഡര്‍ വായനക്കാരനുമായി തന്റെ മനോനില നേരിട്ട്‌ പങ്കുവെക്കുന്നു, യുക്തിപരത തീണ്ടാതെ വൈകാരികതയുടെ നേരിട്ടുള്ള ഈ സംവേദനം അല്‍പം തീവ്രമാണേന്ന് താങ്കള്‍ക്‌ തോന്നുന്നുണ്ടോ?

ബോര്‍ഹസ്‌: ഇല്ല, പക്ഷെ അയാള്‍ വളരെ ശ്രദ്ധാലുവായ കവിയാണ്‌. ഞാന്‍ തികച്ചും പഴഞ്ചനും നിഷ്കളങ്കനുമായി ശാന്തതയോടെ വഴിതേടുന്നു. ആളുകള്‍ പലപ്പോഴും എന്നോട്‌ ചോദിക്കുന്നു എന്താണ്‌ താങ്കളുടെ സന്ദേശമെന്ന്. എനിക്ക്‌ ഒരു സന്ദേശവും തരാനില്ല. നോക്കു ഇവിടെയൊരു നാടോടിക്കഥയുണ്ട്‌. എന്താണ്‌ അതിന്റെ ഗുണപാഠം? എനിക്ക്‌ അറിയില്ല. ഞാന്‍ ഒരു നിസ്സാരനായ സ്വപ്നജീവിയാണ്‌. പിന്നെ ഒരു എഴുത്തുകാരനും. എന്റെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌.


സ്റ്റീഫന്‍: വാക്കുകള്‍ക്ക്‌ ലീനമായ സ്വാധീനമുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? അതോ അവ സൃഷ്ടിക്കുന്ന ബിംബമാണോ പ്രധാനം?

ബോര്‍ഹസ്‌: ലീനമായ ശക്തിയാണ്‌ പ്രധാനം. ഉദാഹരണത്തിന്‌ നിങ്ങള്‍ ഒരു മുക്തകം എഴുതുന്നുവെന്നിരിക്കട്ടെ. പ്രത്യേകിച്ചും സ്പാനിഷ്‌ ഭാഷയില്‍. നിങ്ങള്‍ക്ക്‌ ദീര്‍ഘമായ വാക്കുകള്‍ ഉപയോഗിക്കേണ്ടിവരും. നിങ്ങള്‍ക്ക്‌ സ്പാനിഷില്‍ പ്രാസവും അലങ്കാരവും കുറച്ചേ ഉപയോഗിക്കാന്‍ കഴിയൂ. പിന്നെ വാക്കുകളുടെ കാര്യമാണെങ്കില്‍ moon എന്ന് ഇംഗ്ലീഷിലുപയോഗിക്കുമ്പോള്‍ അത്‌ സുന്ദരമാണ്‌. സ്പാനിഷില്‍ ഇങ്ങനെ സുന്ദരപദങ്ങള്‍ കുറവാണ്‌. വാക്കുകള്‍ ജീവസുറ്റവയാണ്‌. അവ എന്നെ ആസക്തനാക്കുന്നു.

സ്റ്റീഫന്‍: വാക്കുകള്‍ക്ക്‌ ജീവനുണ്ടെങ്കില്‍ അതാണോ പ്രധാനം അതോ അവ തരുന്ന അര്‍ത്ഥവിവക്ഷയാണോ പ്രധാനം?

ബോര്‍ഹസ്‌: അര്‍ത്ഥതലം അപ്രധാനമാണെന്നാണ്‌ എന്റെ പക്ഷം. എന്നെ സംബന്ധിച്ച്‌ വികാരം ജനിപ്പിക്കുന്ന വാക്കുകളാണ്‌ പ്രധാനം. വികാരരഹിതമായി നിങ്ങള്‍ക്ക്‌ എഴുതാന്‍ കഴിയില്ല. അതിന്‌ ശ്രമിച്ചാല്‍ അത്‌ കൃത്രിമമായിരിക്കും. എനിക്കത്തരം രചനകള്‍ ഇഷ്ടമല്ല. ഒരു കവിത ഉദാത്തമാകുന്നത്‌ അത്‌ ആരാരുമല്ലാതെ എഴുതപ്പ്പ്പെട്ടതാണെന്ന് തോന്നുമ്പോഴാണ്‌. ശാന്തമായ ഒരു ഒഴുക്ക്‌.


 

comments