കവിത

ജയേഷ്‌

അഭയാര്‍ത്ഥികള്‍
 

 


രാവു പകുത്തെടുത്തു നാമൊരു
പുതപ്പിന്‍ കൂടാരത്തില്‍
അഭയാര്‍ത്ഥികളന്യോന്യ-
മറിയാത്തവരായെങ്ങിനെയോ!

ഇല്ലാത്തയുറക്കം നടിച്ചും
പരസ്പരം ഗൂഢാജ്‌നകള്‍
തൊടുത്തുണര്‍ന്നിരിക്കാ-
നരുതാത്തതല്ലയോ പരിചയം

ഓര്‍ക്കുവാനുണ്ടേറെ പാപങ്ങ-
ളോരോന്നും പതിര്‍ പാറ്റി
മോഷ്ടിച്ചതല്ലേ നാം നമ്മുടെ
കലവറയിലെ രഹസ്യങ്ങള്‍!

അന്നു ഞാനറിയും നിന്നെ
നീയെന്നെയും അറിയുമേതോ
വഴിപോക്കരെന്നുമൊരേവഴി,
ഒരേ ദൂരം ഒരേയൊരു നോട്ടം

സമ്പന്നമന്നത്തെ ഭൂപ്രദേശം
പച്ചപ്പും മരുതാണിയും
പിന്നെ ചാറ്റല്‍മഴയും
ധൂര്‍ത്തിനെത്രയും പ്രണയവും

ഇന്ന് ബന്ധിതരായ്‌ നാം
ഒരു താലിയിന്‍ കുരുക്കില്‍
നീയെന്നെയും ഞാന്‍ നിന്നെയും
അറിയാന്‍ തുടങ്ങും അഭയാര്‍ത്ഥികള്‍.

 

comments