കവിത

റഫീക്ക്
ശ്രദ്ധേയമായ കവിതകളില്‍ക്കൂടി ഉമ്പാച്ചി എന്ന പേരില്‍ ബ്ലോഗ്ഗ് ചെയ്യുന്നു.

 

ചൂട്

അച്ചാച്ചന്‍ നട്ട മാവ്
വീട്ടു മുറ്റത്ത്
പുന്‍ചിരിക്കുമായിരുന്നു
മുറിച്ചു കളയാന്‍ വച്ചതിന്‍റെ
തലേന്ന്
അതിന്‍റെ പേടിച്ചുള്ള നിലവിളി
വീട്ടിലെല്ലാവരും കേട്ടതാണ്

നിനക്കതു പറഞ്ഞാല്‍ മനസ്സിലാവില്ല

അച്ചാച്ചന്‍ ഓടിച്ചിരുന്ന
സൈക്കിള്‍
ഓരോ രാത്രിയും
വിറകുപുരയുടെ
ചരിവില്‍
നിന്നുറങ്ങി
രാവിലേ അതിനെ തട്ടിയുണര്‍ത്തണമായിരുന്നു

അച്ചാച്ചന്‍ പണിയിച്ച
ഓടിട്ട വീട്ടില്‍
മഴയും മഞ്ഞും
വന്നു താമസിച്ചിരുന്നു
അലക്കാനിട്ട മുണ്ടും ബനിയനും
കുളത്തിലേക്കെടുക്കുമ്പോള്‍
വല്ലാതെ ഏങ്ങലടിച്ചിരുന്നു

നിനക്കിതും മനസ്സിലാവില്ല

അച്ചാച്ചന്‍റെ കണ്ണടക്കപ്പുറം
കണ്ണൊരുപാട് ആഴത്തിലായിരുന്നു
കണ്ണടയുവോളം
കണ്ട ദൂരമൊന്നാകെ
അതില്‍ നിഴലിച്ചിരുന്നു

ഒന്ന് നിനക്കു മനസ്സിലാകും

അച്ചാച്ചന്‍ മരിച്ചു പോയ ദിവസം മുതല്‍
മാവും
സൈക്കിളും
വീടും
കണ്ണടയും
കാണാതായി

ഇത്രയും
ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട്
കണാരേട്ടന്‍
കീശയിലുണ്ടായിരുന്ന
പെന്‍ സിലെടുത്ത്
ചെവിയിലിട്ട് തിരിച്ചു
പിന്നെ പറഞ്ഞു എല്ലാറും കള്ളന്‍മാരാ...

O നാട്ടുഭാഷയില്‍ ചൂട് പിരാന്ത് വട്ട് എല്ലാം ഭ്രാന്തിനു പര്യായം


തിരുവള്ളൂര്‌

വടകരക്ക്
ഇപ്പോള്‍ ബസ്സുണ്ടോ
ആയഞ്ചേരിക്കുള്ള
ഗ്രീന്‍ സ്റ്റാര്‍ പോയോന്ന്
റോട്ടിലിറങ്ങി
നില്പുണ്ട് പീടികകള്‍

റോഡ്കിംഗ് രാവിലെയും
വീണ വൈകുന്നേരവും
പലവട്ടം പോയും വന്നും കഴിഞ്ഞു

അതിനിടെ
ഞങ്ങള്‍
സ്കൂളില്‍ പോയി
തെക്കു വടക്കു നടന്നു
ബാക്കിയുള്ളവര്‍
കുരുത്തക്കേടു പാസായി
പാസ്പൊട്ടെടുത്തു
ഗള്‍ഫില്‍ പോയി
പണക്കാരായി
തിരിച്ചെത്തി

മുഹമ്മദിന്‍റെ തുണിപ്പീടിക
ഫാഷന്‍ സ്പോട്ടായി
മൊയ്തീന്‍റെ അന്നാദിക്കട
സൂപ്പര്‍ മാര്‍ക്കറ്റായി

മുനീരിന്‍റെ
ചെരിപ്പു പീടിക
മാത്രമുണ്ട്
പടിക്കു പുറത്തുവച്ച
ചെരിപ്പു പോലെ
ആരും
തട്ടീവീഴ്ത്താതെ

ലത്തീഫിന്‍റെ
തുന്നല്‍ പ്പീടികയുമുണ്ട്
കൂട്ടിന്
ഓരോ
പെരുന്നാളിനും
ഉടുപ്പിടുവിച്ചു കൊണ്ട്,
-അവന്‍റെ
അളവു ബുക്കിലൂടെയാണ്
പെങ്ങളു പോലും
വളര്‍ന്നതും വയസ്സറിയിച്ചതും.

ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്
പൊയാലോ എന്നു നില്‍പ്പാണ്
അങ്ങാടി,

അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്
എന്നിട്ടും
എങ്ങും
പോയിട്ടില്ല ഇതു വരെ.


മഞ്ഞുകാലം ചെയ്യുന്നത്

പകലിനെ
ഒതുക്കു കല്ലുകള്‍
കുനിഞ്ഞു നിന്ന്
ചുമലേറ്റി
മുറ്റത്തെത്തിക്കുന്നു

വെയിലുണ്ട്
തോല്‍വി സമ്മതിച്ച്
പുറത്തു
മാറി നില്‍ക്കുന്നു

തണുപ്പ്
മറന്നതെന്തോ
എടുക്കനെന്ന മട്ടില്‍
ചൂടുകുപ്പായത്തിനകത്ത്
ചുറ്റിപ്പറ്റി നില്‍ക്കുന്നു


ഇന്നു രാവിലെ

ബസ്റ്റാന്‍റില്‍
പാലക്കാട്ടേക്കുള്ള
വണ്ടികളുടെ മൂലയില്‍
ഒരു ശരീരം
കിടക്കുന്നതു കണ്ടു
ഉടുപ്പില്ലാതെ.

ഉളുപ്പില്ലാതെ
എന്ന്
തുണിക്കച്ചവടക്കാരന്‍
കൂട്ടുകാരന്‍.

വിളിച്ചപ്പോള്‍
ശവം
ഉറങ്ങാനും വിടില്ല
എന്നു തിരിഞ്ഞു കിടന്നു കളഞ്ഞു

സൂര്യ
മെഡിക്കല്‍സില്‍ നുന്നും
zeptole CR 400 പത്തെണ്ണം വങ്ങി

നാട്ടിലേക്കുള്ള ബസ്സ്
നോക്കുമ്പോള്‍
അയാള്‍ എഴുന്നേറ്റിരിക്കുന്നു
തൊട്ടടുത്തുണ്ട്
കല്യാണ്‍ കേന്ദ്രയിലേക്കുള്ള അനവധി കെട്ടുകള്‍


 

comments