മേതില്‍ കുറിപ്പുകള്‍ - ഉദ്ധരണികള്‍ക്കിടയില്‍
സി എസ് വെങ്കിടേശ്വരൻ
'No artist has ethical sympathies. An ethical sympathy in an artist is an unpardonable mannerism of style"
OSCAR WILDE, Preface to the picture of Dorian Gray
"Great literature is written in a sort of foreign language"
Marcel Proust, By way of saint -Beauve
"A writer is not a juke box.."
Susang Sontag , The conscience of Words
"ഒരു യഥാര്‍ഥ സ്രഷ്ടാവിനെ തന്റെ ഓരോ സൃഷ്ടിയും പുതുക്കിപ്പണിയുന്നു. മറിച്ചുപറഞ്ഞാല്‍ സ്വന്തം സൃഷ്ടിയാല്‍ പുന:സൃഷ്ടിക്കപ്പെടാത്തൊരു വ്യക്തി ഒരു യഥാര്‍ത്ഥസ്രഷ്ടാവല്ല”
“എന്തുകൊണ്ടോ അവരവരുടെ ഉപയോഗശൂന്യമായ പ്രവൃത്തികളെച്ചൊല്ലി ഗര്‍വിഷ്ഠരാകാനുള്ള ചങ്കൂറ്റം പൊതുവെ മനുഷ്യര്‍ക്കില്ല. ഇത് ഒരു വിരോധാഭാസമാണ്.കാരണം , ആത്യന്തികമായി മനുഷ്യനെ മൃഗത്തില്‍ നിന്നു വേര്‍തിരിക്കുന്ന ഏറ്റവും പ്രധാനമായ ഘടകം ജീവശാസ്ത്രപരമായ നിലനില്പിനു ഒരു തരത്തിലും പ്രയോജനകരമല്ലാത്ത , ഉപയോഗശൂന്യമായ ,കാര്യങ്ങളില്‍നിന്ന് നമുക്ക് കെട്ടിപ്പടുക്കാന്‍ കഴിയുന്ന അര്‍ഥസമുച്ചയങ്ങളാണ്.പ്രായോഗികതക്ക് അപ്പുറത്തുള്ള അന്വേഷണ പരീക്ഷണങ്ങളിലെ സാഹസികതയും വിഭ്രാന്തിയുമാണ്. ഇത് തിരിച്ചറിയാത്തതുകൊണ്ട് , തിരിച്ചറിഞ്ഞാല്‍പ്പോലും കണ്ടില്ലെന്നു നടിക്കുന്നതുകൊണ്ട്, മനുഷ്യന്‍ ഒരു അപഹാസ്യപ്രത്യക്ഷതയാകുന്നു.”
- മേതില്‍ രാധാകൃഷ്ണന്‍ , ദൈവം മനുഷ്യന്‍ യന്ത്രം
മേതിലിന്റെ ഈ നിരീക്ഷണത്തെ മേതില്‍ എന്ന എഴുത്തുകാരനിലേക്കും നീട്ടാവുന്നതാണ് . മലയാള സാഹിത്യത്തില്‍ 70 കള്‍ മുതല്‍ സജീവമായി നിലനില്‍ക്കുമ്പോഴും അതിന്റെ രൂപത്തേയും ഉള്ളടക്കത്തേയും കുറിച്ചുള്ള മുഖ്യധാരാബേജാറുകളോടും നിര്‍ബന്ധങ്ങളോടും അതിന്റെയൊക്കെ മധ്യത്തിലും അരികിലും സമാന്തരവുമൊക്കെയുള്ള പലപല നില്പുകളോടും നില-പാടുകളോടും മേതിലീയന്‍ എഴുത്ത് ഒരു പോലെ ദൂരം പുലര്‍ത്തി. മറ്റുള്ളവരെല്ലാം തന്നെ പലതരത്തിലുള്ള ഭാണ്ഡങ്ങള്‍ പേറിയിരുന്നു ( പലപ്പോഴും വളരെ അഭിമാനത്തോടെ തന്നെ ): ചിലര്‍ അന്നന്നത്തെ രുചിശീലങ്ങളെ തൃപ്തിപ്പെടുത്താന്‍ (സൂസന്‍ സൊണ്ടാഗിന്റെ ഭാഷയില്‍ ‘ജൂക് ബോക്സ് എഴുത്തുകാര്‍), ചിലര്‍ ‘ പുതിയ’ ഭാവുകത്വത്തിനൊപ്പത്തിനൊപ്പം ബദ്ധപ്പെടാന്‍ , മറ്റുചിലര്‍ പല പ്രത്യയശാസ്ത്ര- ദാര്‍ശനിക യമനിയമങ്ങളെ പ്രീണിപ്പിക്കാന്‍ ,ഉല്പതിഷ്ണുക്കളെന്ന് സ്വയം പ്രഖ്യാപിക്കാന്‍ ... അത്തരം എല്ലാവിധ ‘ലക്ഷ്യബോധ’ങ്ങളോടും പ്രയോജനങ്ങളോടുമുള്ള വിപ്രതിപത്തി മേതിലില്‍ പ്രകടമായിരുന്നു.
മേതിലീയന്‍ എഴുത്ത് വിഹരിച്ചത് ‘ഉപയോഗ ശൂന്യതയുടെ ‘മറ്റൊരു സ്വഛന്ദമണ്ഡലത്തിലായിരുന്നു. അവിടെ ഭാഷ തന്നെയായിരുന്നു ആത്യന്തികമായ മാധ്യമം . അത് പലപല ബാഹ്യരൂപങ്ങള്‍ - ചിലപ്പോള്‍ നോവല്‍ ,കവിത,മറ്റുചിലപ്പോള്‍ ,ചെറുകഥ,ലേഖനം എന്നിങ്ങനെ - സ്വീകരിച്ചുകൊണ്ടേയിരുന്നപ്പോഴും വാക്കുകളും രൂപകങ്ങളും പ്രയോഗങ്ങളും കൊണ്ടുള്ള അനന്തമായ ലീലകളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു.ഈ രീതിയില്‍ സാഹിത്യത്തിന്റെ വിവിധ ഉപമാധ്യമങ്ങളിലൂടെ ഇത്ര സുഗമവും ‘ സ്വ-തന്ത്ര’ വുമായ സഞ്ചാര വിസ്താരങ്ങള്‍ മറ്റൊരു മലയാള സാഹിത്യകാരനും സാധിച്ചിട്ടില്ല.തന്റെ എഴുത്തില്‍ തീവ്രമായ ധ്യാനവും ശ്രദ്ധയും ആകസ്മിതകളും നിലനിര്‍ത്താന്‍ മേതിലീയന്‍ എഴുത്ത് എന്നും നിതാന്തജാഗ്രത പുലര്‍ത്തി. അത് എക്കാലത്തും അതിന്റെ സ്വന്തം സ്പന്ദനങ്ങള്‍ പിന്തുടര്‍ന്നു; സര്‍ഗ്ഗാത്മകതയുടെ നിനച്ചിരിക്കാതെയുള്ള ചില ബഹുരൂപികളായ കുതിപ്പുകളുമായാണ് അതെന്നും നമ്മിലേക്കു വന്നുകൊണ്ടിരിക്കുന്നത്.
വാക്കുകളെയും വാങ്മയങ്ങളെയും മാധ്യമമാക്കുന്ന , അവയുടെ വിവിധങ്ങളായ ആവര്‍ത്തനങ്ങളിലൂടെയും ചേരുവകളിലൂടെയും അവയിലെ ധ്വന്യാത്മകമായ ഉണര്‍ത്തുവാനുള്ള ശ്രമം - വാക്കുകളുമായുള്ള സുരതം - ആദ്യകാല മേതില്‍ എഴുത്തില്‍ കാണാം. ആവര്‍ത്തിക്കപ്പെടുന്ന വാക്കുകള്‍ ഒരേസമയം വെറും ശബ്ദങ്ങളും ഒപ്പം നിഗൂഢമായ ചില ധ്വനികളുണര്‍ത്തുന്ന ആഭിചാരക്രിയയുമാണ്.
ഉദാഹരണത്തിന് സൂര്യവംശത്തിലെ (1970) പതിനൊന്നാം അധ്യായം -സര്‍പ്പിലമണ്ഡലം - ആരംഭിക്കുന്നതു ശ്രദ്ധി(കേള്‍)ക്കുക:
അവ്യക്തമണ്ഡലം . തമോമണ്ഡലം. സര്‍പ്പിലമണ്ഡലം . നെബുല. ഡാര്‍ക്ക് നെബുല . സ്പൈറല്‍ നെബുല . അന്‍ഡ്രോമിഡയിലെ മഹാനെബുല .ലൈറയിലെ മോതിരനെബുല .ഉര്‍സാ മേജറിലെ മൂങ്ങനെബുല. റ്റാറസ്സിലെ ഞെണ്ടുനെബുല. താക്കോല്‍ദ്വാരനെബുല. തെക്കേ അമേരിക്കന്‍ നെബുല. ഡാംബെല്‍ നെബുല . ഓറിയോന്‍ മേഖലക്കരികിലെ മഹാനെബുല . ഞാനെന്റെ ആകാശത്തില്‍ നെബുലകള്‍ തേടുന്നു
മങ്ങിയ പ്രകാശത്തിന്റെ മേഘങ്ങള്‍.
വെളിച്ചത്തിന്റെ നന്നൂല്‍ക്കുടത്തിനുള്ളില്‍ ഉയരുന്ന നക്ഷത്ര ഭ്രൂണം. വിഷമാകൃതികള്‍ . രൂപരേഖകള്‍ . വാതകവും ശുദ്ധധൂളിയും നിറഞ്ഞ മനോഷ്ണമിയന്ന ബലൂണുകള്‍. നക്ഷത്രത്തിന്റെ ഇതളുകളില്‍ അലിയുന്ന, ശൂന്യതയേക്കാള്‍ നേരിയ എട്ടുകാലിവലകള്‍. നക്ഷത്രത്തിന്റെ വെള്ളാരങ്കല്ലുകള്‍ ആഴങ്ങളിലൊളിക്കുന്ന വിണ്‍ഗംഗയിലെ കറുത്ത നീലയോളങ്ങള്‍.
എന്റെ നെബുലയേത്?
ഞാനേത് നെബുല?
സര്‍പ്പില നെബുല ! അതെ , തന്നെ ചുഴലുന്ന വിണ്‍ഗംഗയെപ്പോലും സര്‍പ്പിലമാക്കുന്ന നെബുല.
ഉള്ളിലെ പ്രാണമര്‍മ്മത്തില്‍ മുളപൊട്ടി വായുവില്‍ പടര്‍ന്നു പുളയുന്ന രണ്ടു സര്‍പ്പിലസ്പര്‍ശിനികള്‍
ഉള്ളിലെ ഊര്‍ജ്ജകേന്ദ്രത്തില്‍ നിന്ന് ഋണധനങ്ങളായി പിരിഞ്ഞ് പുളഞ്ഞ് പൊട്ടിച്ചീറുന്ന രണ്ടു മിന്നല്‍ പിണരുകള്‍
ഉള്ളിലെ അഗ്നി ഭ്രൂണമുടഞ്ഞ് പടം വിടര്‍ത്തിപ്പറക്കുന്ന രണ്ടു സര്‍പ്പജ്ജ്വാലകള്‍.
ഉള്ളില്‍ നിന്ന് സര്‍പ്പിലമായ രണ്ടു ചാട്ടവാറുകള്‍ , ഉറുമി ചീറിപ്പുളഞ്ഞ്, വൃത്തങ്ങളായി , വിറച്ചുതുള്ളുന്ന പാര്‍ശ്വരേഖകളായി എന്റെ ഹൃദയത്തില്‍ , സുഷ്മനയില്‍.. (പേജ് 114)
സൂര്യവംശത്തിന്റെ അധ്യായങ്ങളുടെ പേരുകള്‍ തന്നെ വാക്കുകളിലുള്ള ഒരു കളിയാണ്: രാശിചക്രം ,ഭ്രമണപഥം,ഗ്രീഷ്മാകാശം , സമയമാപനം , മേഘരൂപം , വാല്‍ നക്ഷത്രം , നക്ഷത്രസ്പന്ദം , കര്‍ക്കടക വൃത്തം, വൃതികേന്ദ്രം, നതികോണം, സര്‍പ്പിലമണ്ഡലം , തമോഗോളം , ക്രാന്തിവൃത്തം , മകുടം , രാഹുകാലം
പെന്‍ ഗ്വിന്‍ എന്ന സമാഹാരത്തിലെ ‘ സൂര്യചന്ദ്ര ജാലക ജാലം ‘ കേള്‍ക്കുക: (സൂര്യന്‍ ,ചന്ദ്രന്‍ , ജാലകം എന്നീ രൂപകങ്ങളെക്കുറിച്ച് അശാസ്ത്രീയമായ ചില ചിന്തകള്‍ ):
സൂര്യനെ കാണാറുണ്ടോ
നിന്റെ ജാലകത്തിലെന്‍
ചന്ദ്രനെ കാണാറുണ്ടോ
നിന്റെ ജാലകത്തിലെന്‍
സൂര്യ ജാലകത്തില്‍ നിന്‍
സൂര്യന്റെ കാണാറുണ്ടോ
ചന്ദ്രജാലകത്തിലെന്‍
ചന്ദ്രനെ കാണാറുണ്ടോ
ചന്ദ്രനില്‍ കാണാറുണ്ടോ
നിന്റെ ജാലകം നിന്റെ
സൂര്യനില്‍ കാണാറുണ്ടോ
നിന്റെ ജാലകം നിന്റെ
ജാലകം കാണാറുണ്ടോ
ജാലകത്തിലെ സൂര്യ
ജാലകത്തിനെ സൂര്യ
ജാലകത്തിലെന്‍ ചന്ദ്ര
ജാലകം കാണാറുണ്ടോ .. (പേജ് 23)