വാക്കുകളുടെ പരിണയം

ടിയെൻ ജോയ്    

 

2009 ഡിസംബർ 26 ന്‌കനകക്കുന്നിൽ നടന്ന ബി രാജീവന്റെ വാക്കുകളും വസ്തുക്കളും എന്നപുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ നടത്തിയ പ്രഭാഷണം

 

മറ്റുള്ളവരുടെ വാദമുഖങ്ങളിൽ നിന്ന് ഒരു അഭിപ്രായം രൂപപ്പെടുത്തുന്നത്‌ താരതമ്യേന എളുപ്പമാണ്‌.നമ്മൾ സ്വന്തമായി ചിന്തിക്കാതിരിക്കുകയും ആരെങ്കിലും ചിന്തിച്ചുറപ്പിച്ച്‌ എന്തെങ്കിലും പറയുമ്പോൾ മാത്രം ചാടിവീഴുകയും ചെയ്യുന്ന അലസഭാഷണം. അതിനു ഞാൻ തുനിയുന്നില്ല.പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ നിന്ന് എനിക്ക്‌ ബോധിച്ച കാര്യങ്ങളിൽ
ഊന്നി, രാജീവന്റെ ആലോചനകളുമായി എനിക്കുള്ള സൗഹൃദം പ്രഖ്യാപിക്കുകയും എനിക്ക്‌ കൂട്ടിച്ചേർക്കാനുള്ള ചില ദർശനഭ്രമങ്ങൾ ആവിഷ്കരിക്കുകയും...ഇതായിരുന്നു എന്റെ ആദ്യ തീരുമാനം. പുസ്തകം ജോർജ്ജ്‌ വർഗ്ഗീസ്‌ പരിചയപ്പെടുത്തുന്നതുകൊണ്ട്‌ ഞാൻ ആ തീരുമാനം മാറ്റി. രാജീവന്റെ പുസ്തകം എന്തുകൊണ്ട്‌ പ്രധാനമാണ്‌ എന്ന് പറയാൻ ശ്രമിക്കുകയാണ്‌.

ഒരുപാട്‌ രസകരമായ കാര്യങ്ങൾ വായിച്ചു തീർക്കുന്ന മലയാളവായനക്കാരിൽ  രാജീവന്റെ മൗലികച്ചിന്തകൾ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് എനിക്ക്‌ ആശങ്കയുണ്ട്‌. ജെറാൾഡ്‌ എൽഡർമാൻ പറഞ്ഞതുപോലെ - "അതാര്യത സ്വീകരണ സ്ഥലത്താണ്‌, പ്രക്ഷേപണ സ്ഥലത്തല്ല."

വാക്കുകൾ വസ്തുക്കളെ പരിണയിക്കുന്ന (അതോ മറിച്ചോ) സ്ഥലരാശി - മനനത്തിന്റെ സൂക്ഷ്മത ആവശ്യപ്പെടുന്ന ഒന്നാണ്‌. രാജീവന്റെ പുസ്തകം -വാക്കുകളും വസ്തുക്കളും "വെമ്പുകയും വിറകൊള്ളുകയും" ചെയ്യുന്ന ഈ പദചേരുവ വലിയൊരു വാതിലാണ്‌ തുറക്കുന്നത്‌. -"പുതിയ ഭൗതികവാദം" 40 വർഷത്തിനിടയിൽ താനെഴുതിയ ലേഖനങ്ങളിൽ സോവിയറ്റ്‌ മാർക്സിസത്തിന്റെ സ്വാധീനത്തെക്കുറിച്ച്‌ രാജീവൻ സൂചിപ്പിക്കുന്നുണ്ട്‌. അതുപോലെ പുതിയ ദർശനയുക്തികൾ  അന്നു ലഭ്യമാകാത്തതിനാൽ ലേഖനങ്ങൾക്ക്‌ പൂർണ്ണതയില്ലെന്നും.

ഞാൻ ഈ പ്രശ്നത്തെ, ചിന്തയുടെ പൂണ്ണതയെ - മറ്റൊരു തരത്തിൽ നോക്കിക്കാണാൻ ശ്രമിക്കുകയാണ്‌. ഇവിടത്തെ ലഭ്യമായ രാഷ്‌ ട്രീയ - സാംസ്കാരിക സന്ദർഭങ്ങളിൽ കഴിഞ്ഞ 40 വർഷമായി ഇടപെടുന്ന ഒരാൾക്ക്‌ പരികൽപനകളുടെ അഭാവം ചിന്തയുടെ "സ്വാഭാവിക
മൗലികത" യ്ക്ക്‌ തടസ്സമാണോ?

സാമൂഹ്യപരിവർത്തനത്തിന്റെ ചടുലത പ്രചോദിപ്പിച്ച എത്രയോ "ധന്യമായ ജീവിതം" നമുക്ക സ്വന്തമായിരുന്നില്ലേ? ചിന്തയുടെ മൗലികസ്പർശങ്ങൾ ബൃഹത്ഗ്രന്ഥങ്ങളായി തീരാതിരുന്നതിന്‌ കാരണങ്ങൾ പലതുണ്ട്‌. പരികൽപനകളുടെ ഉദയം ബലപ്രയോഗത്തിലൂടെ
സംഭവിക്കുന്നതല്ല. സ്വന്തം അന്വേഷണ ത്വരതയുടെ തീക്ഷ്ണത (അത്‌ രാജീവന്‌
വേണ്ടുവോളമുണ്ട്‌)യിൽ സംഭവിക്കുന്ന അകവും പുറവും പരിണയിക്കുന്ന കാവ്യസന്ദർഭങ്ങളിൽ വാക്ക്‌ രൂപമാകുന്നു. ഇനിയും എത്രയോ ചീകിമിനുക്കലിന്‌ കാത്തിരിക്കുന്ന ഒന്നുതന്നയല്ലോ പുതിയ ദർശനയുക്തി?

അത്‌ എഴുതിയോ പറഞ്ഞോ അടഞ്ഞുതീരുന്നില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. നോക്കൂ, രാജീവൻ ഒരിക്കലും നുണ പറയുന്നില്ല (പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക്‌ കടക്കുന്നില്ല എന്ന വാഗ്ദാനം ഞാൻ ഇടക്കിടക്ക്‌ ലംഘിക്കുന്നുണ്ട്‌) "കാലുഷ്യമുള്ളിടത്ത്‌ ജ്ഞാനം
നിലനിൽക്കുകയില്ല" ഈ ദൈവവചനം (പി.ജി ക്ഷമിക്കണം, "പരിമിത"ദൈവത്തിന്റെ മൃദുസ്വനത്തിന്‌ ഞാൻ ഈയിടെയായിട്ട്‌  ശ്രദ്ധ കൊടുക്കാറുണ്ട്‌. കടുത്ത ആഹ്വാനങ്ങൾക്കല്ല - "മുഴുവൻ"  ദൈവത്തിനുമല്ല.)പറഞ്ഞുവന്നതിതാണ്‌, ഒരു ആഗമത്തിന്റേയും സഹായമില്ലാതെ മനനത്തിന്റെ സാദ്ധ്യതകളിൽ മുഴുകാൻ തയ്യാറായ രാജീവന്റെ ആദ്യലേഖനവും അവസാനലേഖനവും ഒരുപോലെ പ്രധാനമാണെന്ന് എനിക്ക്‌ തോന്നുന്നു. മലയാളിയുടെ മൗലിക ചിന്തയുടെ വരാനിരിക്കുന്ന വിസ്ഫോടനങ്ങൾ ഇത്‌ ഉറപ്പ്‌ തരുന്നില്ലേ? "തല പൊട്ടിത്തെറിക്കുമെന്ന" ഭയം ഗാർഗിയെ പോലെ രാജീവന്‌  ഉണ്ടാകാൻ വഴിയില്ല.

റൂബിൻ ഡിക്രൂസ്‌ പറഞ്ഞു - "മാരാരുടേയും ഇ.എം.എസ്‌ ന്റേയും കലാസാഹിത്യ സങ്കൽപത്തിലെ ഉപകരണവാദത്തെക്കുറിച്ച്‌ രാജീവൻ സൂചിപ്പിച്ചത്‌ എന്നെ അൽപം ധർമ്മസങ്കടത്തിലാക്കി" എന്ന്. എന്റെ അഭിപ്രായത്തിൽ രാജീവന്റെ സുചിന്തിതമായ നിലപാട്‌ രാജീവന്റെ അവകാശമാണ്‌. അത്‌ ഇ. എം. എസിന്‌‌ എതിരല്ല, മാരാർക്ക്‌ പോലും എതിരല്ല. അന്വേഷണത്തിന്റെ സഞ്ചാരവഴിയുടെ തീക്ഷ്ണതയിൽ അന്യഥാ മഹത്വമുള്ള വ്യക്തികളുടെ വീക്ഷണങ്ങളോട്‌ വ്യത്യസ്തതയുണ്ടെങ്കിൽ അത്‌പറയലാണ്‌ ഭംഗി.

സാഡ്‌ മൊമന്റ്സ്‌

ഞാൻ രാജീവനെ നേരിൽ പരിചയപ്പെടുന്നതിനു മുമ്പ്‌,എന്റെ ചെറുപ്രായത്തിൽ തന്നെ രാജീവന്റെ എഴുത്ത്‌ വായിച്ചിട്ടുണ്ട്‌. ജനയുഗത്തിൽ ഹഠയോഗത്തെക്കുറിച്ച്‌. രാജീവന്റെ അന്വേഷണ വ്യഗ്രതയ്ക്ക്‌ പ്രായം ഒരുപാടുണ്ട്‌. പ്രകാശനം സംഭവിക്കാത്ത അലകടലിനെപ്പോലെ. എനിക്കോർമ്മയിൽ നിന്ന് തിരിച്ചേടുക്കാവുന്നചില നിമിഷങ്ങളുണ്ട്‌ - ഇന്ന് ഞാനവയെ Sad Moments എന്നു വിളിക്കുന്നു.എന്റെ നക്സലൈറ്റ്‌ കാലത്ത്‌ എന്റെ ലളിതയുക്തി (വിപ്ലവവിജയങ്ങളെ കുറിച്ച്‌) ശങ്കരപ്പിള്ളയും രാജീവനും ക്ഷമയോടെ കേട്ടിരുന്നിട്ടുണ്ട്‌ - എന്നോടുള്ള സഹോദരതുല്യമായ സ്നേഹം കൊണ്ടുമാത്രം വികാര
തീവ്രതയും ആത്മാർത്ഥതയും പ്രസരിപ്പിച്ചിരുന്ന - എല്ലാ അതിരുകളും ലംഘിക്കുന്ന, യുക്തിഭംഗങ്ങളെ മറച്ചുവെക്കുന്ന ഭാഷണരീതിയോട്‌ രാജീവൻ അതീവ പക്വതയോടെയാണ്‌ പ്രതികരിച്ചത്‌ - അത്‌ ഇന്നെന്നെ  ലജ്ജിപ്പിക്കുന്നുണ്ട്‌ - 40 കൊല്ലം കഴിഞ്ഞിട്ടും! പിന്നീട്‌ രാജീവൻ ഞങ്ങളോടൊപ്പം ചേർന്ന് - ഞാൻ നടത്തിയിരുന്ന സൂര്യകാന്തി ബുക്സ്റ്റാളിൽ രാത്രികിടന്ന്- ഈ സാവിത്രിയുമായി നിരവധി സമ്മേളനങ്ങളിൽ പങ്കെടുത്ത്‌... വല്ലാത്തൊരു കാലം!പിന്നീട്‌ രംഗം ചിയാരത്ത്‌ - ഇതുവരെ ചെയ്ത കാര്യങ്ങൾ ശരിയാണോ എന്ന് ആലോചിക്കുന്നയിടം - തുടർന്നുള്ള രാജീവന്റെ അന്വേഷണങ്ങളുമായി ഞാനിതുവരെ
സൗഹൃദത്തിലാണ്‌. ഇനിയുമുണ്ട്‌ പറയാതെപോയ Sad Moments - അത്‌ എന്റെ കഥ
കൂടിയായതുകൊണ്ട്‌ തുടരുന്നില്ല.

 

ഇൻഡിവിഡ്വേഷൻ

ദെല്ല്യൂസിന്റെ സുഹൃത്ത്‌ ഗബ്രീയേൽ സിമണ്ടോൺ വൈവിദ്ധ്യങ്ങളുടെ, ഒരിക്കലും അടയാത്ത ഒഴുക്കിൽ വ്യക്തിയുടെ രൂപപ്പെടലിനെക്കുറിച്ച്‌ പറയുന്നുണ്ട്‌ - മനശാസ്ത്രവാദത്തിനും സാമൂഹ്യശാസ്ത്രമാത്രവാദത്തിനും പിടികൊടുക്കാത്ത - വ്യക്തിവൽക്കരണം ജീവിക്കുന്ന സമൂഹത്തിന്റെ ചടുലതയെ എതിർക്കുന്നുമില്ല - പുസ്തകങ്ങളുടെയും സംവാദങ്ങളുടേയും
കലയുടേയും രാഷ്‌ട്രീയത്തിന്റേയും തിരക്കിനോടൊപ്പം മരണവും, മനനവും, മൗനവും, ആത്മഹത്യയും ഇവിടെയുണ്ട്‌- വ്യക്തിയെ രൂപപ്പെടുത്തുന്നുണ്ട്‌ എന്ന് മറക്കുന്നില്ല എന്നുമാത്രം - കൃത്യമായി വലതുപക്ഷത്തിന്‌ വോട്ടുചെയ്യുന്ന ദുർവ്വാശിയിൽ വരെ - ഇനിയും പൂർണ്ണമാകാത്ത
വ്യക്തിവത്കരണ സാദ്ധ്യതയുണ്ടെന്ന് ഇടതുപക്ഷക്കാർക്ക്‌ പറയാനാവുന്നതാണ്‌- ഈ ഉദാഹരണത്തിന്റെ വൃഥാസ്ഥൂലതയെ തൽക്കാലം വെറുതെ വിടുക - വ്യക്തിവൽക്കരണത്തിന്റെ സാദ്ധ്യത പുസ്തകങ്ങളിലും, സിദ്ധാന്തസംതൃപ്തിയിലും തളർന്നുറങ്ങേണ്ടതില്ലെന്ന് ഓർമ്മിപ്പിക്കുന്നില്ലേ? രാജീവന്റെ പുസ്തകത്തിലെ പരികൽപനകളുടെ ഉള്ളം തിരിച്ചറിയാൻ
രൂപമെടുക്കലിന്റെയും വളർച്ചയുടെയും ഒരു കൽപന ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ക്ലാസ്സ്‌ നോട്ടുകളിൽ നിന്ന് വളരെയേറെ വ്യത്യസ്തമല്ലാത്ത ഗവേഷണപ്രബന്ധങ്ങളുടെ ധാരാളിത്തം വ്യർത്ഥമാണെന്ന് രാജീവൻ തന്നെ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്‌. പല ഘട്ടങ്ങളിലായി എഴുതിയ ലേഖനങ്ങൾ സമാഹരണത്തിന്റെ പരിസമാപ്തിയിൽ ഒരു വിച്ചേദത്തിന്റെ നിറവിലാണെന്ന് രാജീവൻ പറയുന്നത്‌ വേണ്ടുവോളം വ്യക്തമാണ്‌ - 40 കൊല്ലത്തോളം (അതിൽ കൂടുതലുണ്ട്‌, എഴുതാതെപോയ വാക്കുകൾ കൂടിച്ചേർന്നാൽ) ഈ മലയാളി അന്വേഷിച്ച്‌ നടന്ന കലാ - ദർശന, പൂ ർണ്ണതയുടെ വെളിച്ചം - നമ്മളോട്‌
പറയുന്നതെന്താണ്‌? എല്ലാം അറിയപ്പെട്ടിരിക്കുന്നു എന്നല്ല - ഉറപ്പ്‌)

ജനാധിപത്യം

സ്റ്റാലിൻ ഒരിക്കൽ പറഞ്ഞു - പാർട്ടിയോടൊപ്പം തറ്റ്‌ ചെയ്യുന്നതാണ്‌ ഒറ്റയ്ക്ക്‌ ശരിചെയ്യുന്നതിലും മഹത്തരം - 'അഹ'ത്തിനെതിരായ കൂട്ടായ്മയെ  ഉത്സാഹപ്പെടുത്തുന്ന ഈ ഉദ്ധരണി ചിലപ്പോഴെങ്കിലും ടെംപ്റ്റിംഗ്‌ ആണ്‌ - സ്വന്തം തലച്ചോറുപയോഗിച്ച്‌ നടത്തുന്ന സർഗ്ഗാത്മക ചിന്തയിൽ പക്ഷെ സംഘത്തിന്റെ ഇടപെടൽ ആരെയെങ്കിലും സഹായിക്കുമോ -
പ്രത്യേകിച്ചും - ഗവേഷണസ്ഥലങ്ങളിൽ.

നമ്മുടെ പി.ജി ക്ക്‌, പുസ്തകപ്രണയത്തോടൊപ്പം ജനാധിപത്യപ്രണയവുംതീവ്രമാണെന്ന് പലവട്ടം തെളിഞ്ഞിട്ടുണ്ട്‌. ടിയാൻ മെൻസ്ക്വയറിലെസംഭവങ്ങൾ പിജിയെ പൊള്ളിച്ചിട്ടുണ്ട്‌- പിജിയുടെ ജനാധിപത്യബോധത്തിന്‌ പാർട്ടിമെമ്പർഷിപ്പ്‌ കൊടുക്കേണ്ടതിന്റെ ആവശ്യകത പാർട്ടിക്ക്‌ ബോധ്യപ്പെടേണ്ടതുണ്ട്‌.

"എന്റെ കഥകൾക്ക്‌ പാർട്ടി മെമ്പർഷിപ്പില്ല" എന്ന് പറഞ്ഞത്‌ സി.വി ശ്രീരാമൻ വക്കീലാണ്‌. ഇതിലൊക്കെ നിഴലിക്കുന്ന സൂക്ഷ്മ രാഷ്‌ട്രീയ സർഗ്ഗാത്മകതയെ അവകാശപ്പെടാൻ പാർട്ടികൾ വേണ്ടത്ര സജ്ജമാണോ? ഞാൻ ശുഭാപ്തി വിശ്വാസിയാണ്‌. മലയാളം വാരികയിൽ ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന പംക്തിയിൽ (എന്റെ കസിനാണ്‌ പംക്തിക്കാരൻ) ജനാധിപത്യത്തിന്റെ അനിവാര്യതയിൽ പി.ജി. വീണ്ടും വീണ്ടും വിശ്വസിക്കുന്ന കാര്യം ഊന്നിപറഞ്ഞു.

അഭിനന്ദനങ്ങൾ അറിയിച്ച എന്നോട്‌ - പി.ജി ഫോണിൽ പറഞ്ഞു "നിങ്ങളെപ്പോലുള്ള ശുദ്ധജനാധിപത്യവാദികൾക്ക്‌ പ്രസ്ഥാനബന്ധം നിലനിന്നാൽ - ഞാൻ ഇവിടെ പാർട്ടിയിൽ കരിപുരണ്ട്‌ നിൽക്കണം അല്ലേ?"

ഒരു പുസ്തകം എഴുതാനുള്ള വിഭവം ഈ വാക്കുകളിലുണ്ട്‌ - ഒരു കാര്യംകൂടി / ലെനിൻ ഒരു പ്രത്യേക സന്ദർഭത്തിൽ പറഞ്ഞതാണ്‌ "വർഗ്ഗസമരത്തിനുവേണ്ടിഭൗതികശാസ്ത്രത്തിന്റെ തത്വങ്ങൾ വരെ വളച്ചൊടിക്കാവുന്നതാണ്‌." ഇത്തരം ജനകീയ വ്യവഹാരങ്ങൾ റെട്ടറിക്കൽ പ്രാധാന്യത്തിനുപരി ആരെയെങ്കിലുംസ്വാധീനിച്ചാൽ?! ഏതായാലും ലെനിൻ ഫിസിക്സിന്റെ ഒരു തത്വവും വളച്ചൊടിച്ചില്ല.

ഇവിടെ പറയാൻ മറന്നുപോകരുതെന്നുകരുതി - ഞാൻ എഴുതിവെച്ച കുറിപ്പിൽ നിന്ന് ഒരു ഭാഗം കൂടി വായിക്കട്ടെ. യാഥാസ്തികത്വം, നിലവാരമില്ലായ്മ പോലെ ഒരു വലതുവ്യതിയാനമാണ്‌. ലെനിൻ ഇങ്ങനെ പറഞ്ഞിട്ടില്ല - പറയെണ്ടതായിരുന്നുവെന്ന് എനിക്ക്‌ അഭിപ്രായമുണ്ട്‌.

കേരളത്തിലെ സ്റ്റാലിനിസ്റ്റ്‌ ഭൂതസങ്കൽപ്പം

സ്റ്റാലിനെയും ജനാധിപത്യത്തെയും കുറിച്ച്‌ പറഞ്ഞതിൽ ഒരു കാര്യം കൂടി കൂട്ടിചേർക്കേണ്ട -തുണ്ട്‌.ഇവിടെ കേരളത്തിൽ സ്റ്റാലിൻ എന്നും പേരാളിയുടെ ഭാവി പ്രതീക്ഷയുടെ പ്രതീകമായിരുന്നു. ഇപ്പോൾ സ്റ്റേജിലും സദസിലും ഇരിക്കുന്ന പലരുടേയും ഓർമ്മകളിലും നേർസാക്ഷ്യത്തിലും സംഭവിച്ച ത്യാഗങ്ങളുടെ ,വിജയങ്ങളുടേയും ഭാഗമായിരുന്നു സ്റ്റാലിൻ. സറ്റാലിനെതിരായ ക്രൂഷ്ചോവിന്റെ ഇരുപതാം കോൺഗ്രസ്‌ വെളിപ്പെടുത്തലുകൾക്ക്‌ ശേഷമാണ്‌ 57-ലെ മന്ത്രിസഭയുണ്ടാകുന്നത്‌. അത്‌ സ്റ്റാലിനിസമായിരുന്നു, വിമോചന സമരം കേരളസ്റ്റാലിനിസത്തിനെതിരായാണ്‌ വിജയിച്ചത്‌ എന്നൊക്കെ പ്പറഞ്ഞാൽ സ്റ്റാലിനും മന്നത്തുപത്മനാഭനും  ചിരിവരും! ജയിലുകളും മർദ്ദനങ്ങളും സഹിച്ച , പെണ്ണുകിട്ടാതെയും പെണ്ണുകെട്ടാതെയും നടന്ന യുവാക്കൾ വിമോചന സ്വനങ്ങൾക്ക്‌ നിറം കെടുമ്പോൾ ഓർത്തത്‌ നമ്മുടെ സ്വന്തം രാജ്യത്തെ മെഡലുകളണിഞ്ഞ അപരാജിതനെയാണെന്നത്‌ എത്രയോ സ്വാഭാവികം.

രാജീവന്റെ സ്വപ്നം

ലോകം നമ്മുടെ ചിന്തകൾക്ക്‌ കാരണമാകുന്നു.നമ്മുടെ ചിന്തകൾ നാം ലോകത്തിന്‌ തിരിച്ചുനൽകുന്നു.ഈ സാന്ത്വനപൂർണ്ണമായ വിശദീകരണം സത്യത്തിലെന്തെങ്കിലും വിശദീകരിക്കുന്നുണ്ടോ? ലോകത്തെ തിരിച്ചറിയാനുള്ള ചിന്തയുടെ ഉപകരണങ്ങളുടെ  കാരണഭൂതനും ലോകമാണോ? എല്ലാം വിഷമപ്രശ്നങ്ങൾ!ലോകത്തെ വ്യാഖ്യാനിച്ചത്‌ മതി, മാറ്റിമറിക്കലാണ്‌ ഭേദം എന്ന വിവേകമാണോ മര്യാദ? ഇൻഡിവിഡ്യേഷൻ കാരണമല്ല കാര്യവുമല്ല- ഫലമായിരിക്കുമോ? ദർശനേതരമായ മേഖലയിൽ നിന്ന് തന്നെയാവുമോ ദർശനത്തിന്റെ പ്രശ്നങ്ങൾ ഉത്ഭവിക്കുന്നത്‌?

രാജീവന്റെ വിശകലനാത്മകമായ വ്യക്തത വീണ്ടും വീണ്ടും സ്വയം തകർന്നും തകർത്തും എത്തിപ്പെടുന്ന ഇടങ്ങളിൽ അപൂർണ്ണത്തിന്റെ ഭംഗിയുണ്ട്‌.ഉണ്ടായിവരേണ്ട കലാദർശന -ത്തിന്റേയും രാഷ്‌ട്രീയദർശനത്തിനെയും വേവലാതികളുണ്ട്‌.സൂക്ഷ്മമായ രാഷ്‌ ട്രീയതയും.

അവ്യതകളുടെ വിനയങ്ങളിൽ വ്യവഹാരനീതിയുണ്ട്‌ അതുകൊണ്ട്‌ സ്വപ്നങ്ങളും. ക്ലാരിറ്റിയാണ്‌ ഏറ്റവും പ്രധാനപ്പെട്ടകാര്യമെന്ന് സ്റ്റാലിൻ ഒരിക്കൽ പറഞ്ഞു. ഗുലാഗുകളിൽ ലക്ഷങ്ങൾക്ക്‌ പീഢാനുഭവം! അതുകൊണ്ട്‌ അവ്യക്തകകളൂം ആശങ്കകളും അസംബന്ധമല്ല. ഇപ്പോൾ എന്റെ
സൗഭ്രാത്രവും സ്വപ്നങ്ങളോടാണ്‌. രാജീവന്റെ സ്വപ്നങ്ങളിൽ ഞാൻ പങ്ക്‌ ചേരുന്നു.

Endnotes

പറയാതെപോയതും പാതിനിർത്തിയതും

വേദിയിലേയ്ക്ക്‌ ഇടയ്ക്ക്‌ തിരിഞ്ഞുനോക്കി സദസിന്റെ മുഖം കണ്ടു സംസാരിച്ചപ്പോൾ വന്നു ചേർന്ന ഉത്തരവാദിത്വം മൂലമാണോ എന്നറിയില്ല ഒരു സ്റ്റാപ്‌ ഷോട്ടിന്റെ വ്യക്തത എനിയ്ക്ക്‌ നഷ്ടപ്പെട്ടു. പുനരാവിഷ്കരണത്തിന്റെ ഈ ഉത്തരവാദിത്വ രഹിതമായ ഏകാന്തനിമിഷങ്ങളിൽ ഈ കുറിപ്പുകളിലൂടെ ഞാൻ വീണ്ടും ചിലത്‌ ഓർത്തെടുക്കുകയാണ്‌.

1 അനലിറ്റിക്കൽ ചിന്തയുടെ  വിശകലനാത്മക വ്യക്തത വാദങ്ങളും പ്രതിവാദങ്ങളുമായി ഇതൾ വിരിയുന്നവ്യവഹാര രീതി ഭാവനയുടെ പ്രാധാന്യത്തിലൂന്നുന്ന ദർശന ഭേദത്തിന്‌ തികച്ചും അന്യമാകേണ്ടതുണ്ടോ?

2 വിജ്ഞാന ശാഖകളിൽ ഔപചാരികമായ പരിശീലനം ലഭിച്ച അദ്ധ്യാപകർക്കിടയിൽ എങ്ങനെയാണ്‌ വാക്കുകളുടേയും വസ്തുക്കളുടേയും നവപരിണയം സ്വീകരിക്കപ്പെടുക. നവീനദർശനഭേദങ്ങളുടെ  ശരിയും സംവാദാത്മകമായ ഒരു പരീക്ഷണത്തിന്‌ വിധേയമാകേണ്ടതില്ലേ , ഒരിക്കൽ സച്ചിദാനന്ദൻ പറഞ്ഞതോർക്കുന്നു.

3 ചിങ്ങോലിയിലെ പറക്കും മുൻപേ തളർന്നുപോയ ഗ്രാംചി ഇൻസ്റ്റിറ്റൂട്ടിൽ വച്ച്‌ - ജയിലുകളിൽ ഗ്രാചിക്ക്‌ അടിസ്ഥാന മാർക്സിസ്റ്റ്‌  ഗ്രന്ഥങ്ങൾ ലഭ്യമായിരുന്നില്ല എന്ന പ്രസ്താവത്തിന്‌ സച്ചിയുടെ പ്രതികരണം ഇതായിരുന്നു. അതുകൊണ്ട്‌ ഗ്രാചിയ്ക്ക്‌ ഇത്രയെങ്കിലും ഒറിജിനൽ ആകേണ്ടിവന്നു. 70 കളുടെ സ്വപ്നങ്ങളുടെയും നിഷ്കളങ്കതയുടെയും ഭയത്തിന്റേയും തോൽ വികളുടേയും ചോര പൊടിയുന്ന നിമിഷാർദ്ധങ്ങളിൽ ഞാനെന്റെ ഉത്തരവാദിത്വത്തെ തിരിച്ചേൽപ്പിക്കുകയാണ്‌!