ഇന്തോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 2007

ജീവിതത്തിന്റെ ഡോക്യുമെന്റുകള്‍


ഇ.പി. രാജഗോപാല്‍
 

 


കലയെക്കുറിച്ചുള്ള ആലോചനകളില്‍ എപ്പോഴും ആവേശകരമായി തോന്നിയിട്ടുള്ള ഒരു പ്രസ്താവന ഗാന്ധി നടത്തിയിട്ടുള്ളതാണ്‌. ഒരു ഹരിജന്‍ ലേഖനത്തില്‍ സ്വാശ്രയ ഗ്രാമത്തെക്കുറിച്ച്‌ ഗാന്ധി സംസാരിക്കുന്നു. തന്റെ സങ്കല്‍പത്തിലെ സ്വാശ്രയ ഗ്രാമത്തില്‍ എന്തൊക്കെ വേണം എന്ന് അദ്ദേഹം പറഞ്ഞു.അവസാനം പറഞ്ഞത്‌ ഒരു ഗ്രാമത്തിന്‌ സ്വന്തമായി നാടകശാല വേണം എന്നാണ്‌. ഗാന്ധിയുടേ ആത്മകഥയില്‍ നാടകം സത്യത്തിലുള്ള വിദ്യാഭ്യാസമായതിനെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഗാന്ധിയെപ്പോളുള്‍ല ഒരാള്‍ തന്റെ രാഷ്ട്രീയസങ്കല്‍പത്തെ സമഗ്രമാക്കുന്നത്‌ ദേശത്തിന്റെ പുനര്‍നിര്‍മ്മാണം എന്നതിനെ സമഗ്രമാക്കുന്നത്‌ നാടകം എന്ന ഒരംശത്തെക്കൂടി ഉള്‍പ്പെടുത്തിയിട്ടാണ്‌ എന്നത്‌ കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ആവേശം പകരുന്ന ഒന്നാണ്‌.



1917ല്‍ സോവിയറ്റ്‌ യൂണിയനില്‍ വിപ്ലവത്തിനുശേഷം നടന്ന ആദ്യ വിപ്ലവ കൗണ്‍സിലില്‍ ലെനിന്‍ പറയുന്നു, ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കലാമാധ്യമം സിനിമയുടേതാണ്‌. അന്ന് ഇരുപതാം നൂറ്റാണ്ടിന്‌ പതിനേഴ്‌ വയസ്സേ പ്രായമുള്ളൂ. ഏതോ ഒരു തരത്തില്‍ ഗാന്ധിയുടെ നാടകത്തെക്കുറിച്ചുള്ള പ്രസ്താവവും ലെനിന്റെ സിനിമയെക്കുറിച്ചുള്ള പ്രസ്താവവും കൂടിക്കലരുന്നുണ്ട്‌ എന്നു ഞാന്‍ വിചാരിക്കുന്നു. എന്തുകൊണ്ടാണ്‌ ഇവര്‍ ഇങ്ങനെ സംസാരിച്ചത്‌ എന്നതിന്റെ ഉത്തരമാണ്‌ അടൂര്‍ ഇവിടെ പറഞ്ഞത്‌. ജീവിതത്തിന്റെ വരവ്ചെലവുകളില്‍ നിന്നാണ്‌ സിനിമയുടെയും വരവ്‌. ചലനത്തെ രേഖപ്പെടുത്താനുള്ള വെമ്പല്‍ മനുഷ്യന്‌ വളരെ നേരത്തേ തന്നെ ഉണ്ടായിരുന്നു. ചിത്രകലാ ചരിത്രത്തിലെ വളരെ പ്രാചീന രേഖകള്‍ ആയിട്ടുള്ള അല്‍ട്ടാ മീറ ഗുഹകളിലെ മൃഗചിത്രങ്ങളിലെ മൃഗങ്ങള്‍ക്ക്‌ ആറുകാലുകളാണുള്ളത്‌. ആറുകാലുള്ള ഒരു മൃഗവുമില്ല. എന്നാല്‍ മൃഗം ഓടുന്നു എന്ന ദൃശ്യ പ്രതീതി ചിത്രകലയുടെ നിശ്ചലത വച്ചുകൊണ്ട്‌ ആവിഷ്കരിക്കാനുള്ള ഒരു ശ്രമമാണ്‌. ആ പഴയ കലകാരന്റെ/കാരിയുടെ ആഗ്രഹപൂര്‍ത്തിയാണ്‌ സിനിമയില്‍ സാധ്യമായത്‌. അതുപോലെ നമ്മുടെ ഓര്‍മ്മയുടെ പ്രിന്റ്‌ ഔട്ട്‌ ആണ്‌ സിനിമ. ബോധം- റീല്‍ എന്ന വാക്ക്‌ മെന്റല്‍ സ്റ്റഡിയില്‍ ഉപയോഗിക്കുന്നു. ബോധത്തിന്റെ പ്രിന്റൗട്ട്‌ അപ്പടി എടുക്കാന്‍ പറ്റുന്ന ഏതെങ്കിലും യന്ത്രം ഉണ്ടായാല്‍ എനിക്ക്‌ തോന്നുന്നത്‌ ദസ്തയേവ്‌സ്‌കി തോറ്റുപോകുമെന്നാണ്‌. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലെ സങ്കീര്‍ണതകളും മറ്റും അതേ പടി പകര്‍ത്തിയാല്‍ നോവല്‍ പരാജയപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. ഓര്‍മ്മയെപ്പറ്റി മനുഷ്യന്‍ ആലോചിച്ചുതുടങ്ങിയതിന്റെ വിപുലമായ സാദ്ധ്യതയാണ്‌ സിനിമ.

വിഷ്വല്‍ ഡോക്യുമെന്റേഷന്‍ : give me the occular proof -എന്ന് ഒഥല്ലോ നാടകം ചരിത്രത്തിന്റെ ഓക്കുലാര്‍ പ്രൂഫ്‌ ചലനത്തിന്റെ രീതിയില്‍ നല്‍കുക മനുഷ്യന്റെ വലിയ സ്വപ്നമാണ്‌.അങ്ങനെ മനുഷ്യന്‍ എഡ്യുകേറ്റ്‌ ചെയ്യാന്‍ മേതില്‍ പറഞ്ഞ പോലെ ആഗ്രഹിച്ചിരുന്നു. ചലനത്തെ, ഓര്‍മ്മയെ ഉപയോഗിച്ച്‌ എങ്ങനെ ജീവിതത്തിന്റെ ഡോക്യുമെന്റുകള്‍ ഉണ്ടാക്കാന്‍ പറ്റും? ഇതിനുവേണ്ടിയുള്ള അന്വേഷണത്വര ശാസ്ത്രീയ പുരോഗമനത്തിന്റെ ഒരു ഘട്ടമായി സംഗമിച്ചതിന്റെ സന്തതിയാണ്‌ സിനിമ. പഥേര്‍പാഞ്ചാലി ഗ്രാമീണഭാരതത്തിന്റെ ഡോക്യുമെന്റാണ്‌. ഗാന്ധിയും സത്യജിത്‌റേയും എവിടെയും ചേരുന്നുണ്ട്‌.ഗ്രാമീണകഷ്ടതകള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന ഒരു ഗാന്ധിയന്‍ ദര്‍ശനമുണ്ട്‌. അത്‌ ഫ്യൂഡലിസ്റ്റുകള്‍ മറന്നുപോയ ഒന്നാണ്‌. ഗ്രാമത്തെ ചൂഷണം ചെയ്യുന്ന ഫ്യൂഡലിസ്റ്റുകള്‍ക്ക്‌ നേരെയാണ്‌ ഗാന്ധി സ്വാശ്രയഗ്രാമം എന്ന സങ്കല്‍പം വെക്കുന്നത്‌. ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഒരു ദൃശ്യപാഠാവലിയാണ്‌ പഥേര്‍പാഞ്ചാലി എന്ന സിനിമ.

അടൂര്‍ സിനിമ തിരുവിതാംകൂര്‍ മധ്യവര്‍ഗ്ഗ ചരിത്രം പറയുന്നുണ്ട്‌. ഇത്‌ അടൂര്‍ സിനിമകളില്‍ മാത്രമല്ല. കൂടുതല്‍ ജനങ്ങള്‍ കാണുന്ന പൈങ്കിളി സിനിമകളിലും ഉണ്ട്‌. അങ്ങാടി എന്ന ഐ.വി. ശശി സിനിമയില്‍ കോഴിക്കോട്ടെ വലിയ അങ്ങാടിയുടെ ഡോക്യുമെന്റുണ്ട്‌. കേരളത്തിലെ ലക്ഷക്കണക്കിന്‌ ആളുകള്‍ കണ്ട സിനിമയാണ്‌ അത്‌. ക്ലാസ്‌ എന്ന തരം സിനിമയില്‍ മാത്രമല്ല മാസ്‌ സിനിമകളിലും ചരിത്രം അത്‌ അന്വേഷിക്കേണ്ടതുണ്ട്‌. സിനിമാചര്‍ച്ചകള്‍ പലപ്പോഴും മാസ്‌റ്റേഴ്‌സിനെ മുന്‍ നിര്‍ത്തിയാണ്‌. തീര്‍ച്ചയായും മാസ്റ്റേഴ്‌സിന്‌ അവരുടേതായ സ്ഥാനമുണ്ട്‌. അടൂര്‍ മലയാളസിനിമയിലെ എഴുത്തച്ഛനാണ്‌, അതില്‍ ഒരു തര്‍ക്കവുമില്ല. മലയാള ദൃശ്യവിദ്യാഭ്യാസത്തിന്റെ പിതൃരൂപമാണ്‌. പക്ഷെ ആധുനികതയില്‍ ചെയ്യാത്ത കാര്യങ്ങളുണ്ട്‌. മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌ ഒ.വി.വിജയന്‍ വാങ്ങുന്നത്‌ ഒരു കാര്‍ട്ടൂണ്‍ മാത്രമല്ല. ഹൈ ആര്‍ട്ട്‌ ലോ ആര്‍ട്ട്‌ വ്യത്യാസങ്ങളില്‍ വലിയ കാര്യമില്ല. ഒരു ഡോക്യുമെന്റേഷന്‍ എന്ന നിലയില്‍ കോട്ടയം ഭാഗത്തുള്ള ക്രിസ്ത്യാനികളുടെ ജീവിതം കാവ്യവിഷയമല്ല, നോവല്‍ വിഷയമല്ല, സാഹിത്യവിഷയമല്ല എന്നു വരുമ്പോള്‍ അവരുടേ ജീവിതം അവിടുത്തെ ലാന്റ്‌സ്കേപ്പ്‌, പ്രശ്നങ്ങള്‍, ഭാഷ, ഇതൊക്കെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഡോക്ക്യുമെന്റേഷനാണ്‌ മുട്ടത്തു വര്‍ക്കി നിര്‍വ്വഹിച്ചത്‌. ആ നിലക്കുള്ള ബാലന്‍സ്ഡ്‌ ആയിട്ടുള്ള ഒരു സമീപനം സിനിമയുടെ കാര്യത്തിലും നാം സ്വീകരിക്കേണ്ടതുണ്ട്‌.



ഒരു കലാസൃഷ്ടി ജീവിതത്തെ പുതുതായി കാണാന്‍ പ്രേരിപ്പിക്കുന്നതാണ്‌. അതാണ്‌ കരുണാകരനിവിടെ വളരെ കൃത്യമായിട്ട്‌ പറഞ്ഞത്‌. ഉറക്കം ഒരു ഫ്യൂഡല്‍ സംഗതിയാണ്‌. മുതലാളിത്ത ലോകത്ത്‌ ഉറക്കമില്ല. ഗള്‍ഫില്‍ വന്നിട്ട്‌ അത്‌ എനിക്ക്‌ കൃത്യമായിട്ട്‌ മനസ്സിലായി. മല്‍സരം വന്നാല്‍ പിന്നെ ഉറക്കമില്ല. ഫ്യൂഡലിസത്തിന്റെ ഉറയാണ്‌ ഉറക്കം. വി.കെ.എന്നിന്റെ ഒരു കഥയില്‍ ഇങ്ങനെ കാണുന്നു, 'രാവിലെ എഴുന്നേറ്റു പല്ലുതേച്ചു , ഭക്ഷണം കഴിച്ചു, പിന്നെ ഉറങ്ങി, പിന്നെയും ഉറങ്ങി... അമിതമായി ഉറങ്ങുമ്പോള്‍ അമിതമയി പാപം ചെയ്യുകയാണ്‌ എന്നാണത്‌. മുതലാളിത്തം ഒരു അശ്ലീലവാക്കല്ല. മുതലാളിത്തം ഏറ്റം വിപ്ലവകരമാണെന്ന് പറഞ്ഞത്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലാണ്‌. അതിന്‌ മതമില്ല. അത്‌ സെക്കുലറാണ്‌. മുതലാളിത്തതിന്‌ പ്രധാനം കണ്‍സ്യൂമറാണ്‌.

എഴുത്തുകാരന്റെ ആന്തരിക ജീവിതം അടയാളപ്പെടുത്തുന്നത്‌ സാമ്പത്തികമായിട്ടല്ല.
സ്വയംവരം- കലയ്ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ്‌. കുടുംബത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്റാണ്‌ കൊടിയേറ്റം. നൊമാഡിക്‌ ജീവിതത്തിന്റെ ഓര്‍മ്മയെയാണ്‌ ശങ്കരന്‍കുട്ടി പ്രതിനിധീകരിക്കുന്നത്‌. അവിടെ കുടുംബം പ്രശ്നമല്ല. imageഉം objectഉം തമ്മിലുള്ള വ്യത്യാസം പഴയ ആളുകള്‍ക്ക്‌ പ്രശ്നമല്ല. പുതിയ കാലത്തിനു ചേരാത്ത simplicityയെ അയാള്‍ പ്രതിനിധീകരിക്കുന്നത്‌ ലോറിയുടെ അകലുന്ന പിന്‍ഭാഗത്തെ നോക്കി എന്തൊരു സ്പീഡ്‌ എന്നു പറയുമ്പോഴാണ്‌. നിര്‍മ്മാല്യത്തില്‍ കോമരത്തിന്റെ കോമരേതര ജീവിതം ഉണ്ട്‌. അടൂര്‍ എഴുത്തുകാരന്റെ പിന്നാമ്പുറ ജീവിതം നോക്കിയെങ്കില്‍ - Art is cognitive_ എന്നാണ്‌ മാര്‍ക്സ്‌ പറഞ്ഞത്‌. മലയാളിക്ക്‌ മറ്റ്‌ യാതൊരു വിധത്തിലും കിട്ടാത്ത സാംസ്കാരിക വിദ്യാഭ്യാസം നിര്‍വ്വഹിക്കാന്‍ കലസൃഷ്ടികള്‍ക്ക്‌ കഴിഞ്ഞു.

അതിന്റെ ഒരട്ടിമറിയാണ്‌ കേരളത്തിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ പ്രധാനപ്പെട്ട കാര്യം. ഇപ്പോള്‍ അകറ്റുന്ന സിനിമയാണ്‌. ഗ്ലോബലൈസേഷന്‍ വര്‍ണ്ണാഭയ്ക്കപ്പുറം ദരിദ്രവല്‍കരണമാണ്‌. എല്ലാം കരാറിലകപ്പെട്ടിരിക്കുന്നു. അത്തരം കാലത്ത്‌ ഉണര്‍വിന്റെ കല ഉണ്ടാകേണ്ടതുണ്ട്‌. അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ പ്രത്യക്ഷത്തിലുള്ള മുദ്രാവാക്യങ്ങളോ ആശയപ്രചരണങ്ങളോ അല്ല. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ നിരന്തരമായും ശക്തമായും വൈവിധ്യത്തോടെ പറയുന്ന സിനിമ ചിത്രം സംഗീതം സാഹിത്യം ഒക്കെ ഉണ്ടാവേണ്ടതുണ്ട്‌. അതിനുപകരം മലയാളി ചിരിക്കുകയാണ്‌.


ചിരിക്കു വല്ലാത്തൊരു ആയുധമൂല്യമുണ്ട്‌. ആ മൂല്യത്തെ എങ്ങനെ നശിപ്പിക്കാം എന്നതാണ്‌ ഇന്നത്തെ രീതി. ചിരിയുടെ ചരിത്രമൂല്യം നശിപ്പിക്കുന്ന പ്രതിലോമസിനിമകളാണ്‌ നമുക്കുള്ളത്‌. ചാപ്ലിന്റെചിരി ഇതില്‍ നിന്ന് വ്യത്യസ്തമാണ്‌. ചാപ്ലിനെ പൊലീസ്‌ പിടിച്ചപ്പോള്‍ Are you a communist? എന്നു ചോദിച്ചു. I am a peace monger എന്നായിരുന്നു മറുപടി. പക്ഷേ നമ്മുടെ 'ചിരിസിനിമാക്കാരെ' ഒരു പൊലീസും പിടിക്കുന്നില്ല. പൊലീസുകാരും ഇതു കാണുകയാണ്‌. ഇത്‌ ക്യാപിറ്റലിസത്തിന്റെ വലിയൊരു പ്രവര്‍ത്തനമാണ്‌. സിനിമയില്‍ ക്യാപിറ്റല്‍ പ്രധാനമാണ്‌. സ്വപ്നങ്ങള്‍ സമ്മാനിക്കുകയാണ്‌. അത്‌ രതിയേക്കാള്‍ പേഴ്‌സണല്‍ ആണ്‌. നല്ല സിനിമകള്‍ നമ്മെത്തന്നെ പരിശോധിക്കാനുള്ള സൂക്ഷ്മങ്ങളായ രൂപങ്ങളായി മാറുന്നു. പണമില്ലാതെയും സിനിമ ഉണ്ടാക്കാം. ഡിജിറ്റല്‍ സിനിമ ഉണ്ടാക്കാം. മിനിക്കഥ പോലെ, കത്തുപോലെ മുതലാളിത്ത ദൃശ്യാധിനിവേശത്തെ ചെറുക്കാന്‍ പറ്റും. ഡിജിറ്റല്‍ സിനിമ ഒരു സാദ്ധ്യതയാണ്‌.
 

comments